ഒരേയൊരു മമ്മൂട്ടി, അരനൂറ്റാണ്ട് പിന്നിട്ട് ജൈത്രയാത്ര തുടരുന്നു
മലയാള സിനിമയിൽ മമ്മൂട്ടിയെന്ന മഹാനടൻ മുഖം കാണിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. സംവിധായകൻ കെ.എസ്.സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലായിരുന്നു തുടക്കം.പിന്നീട് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം എം.ടി.തിരക്കഥയെഴുതി എം.ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളായിരുന്നു.വർക്കലക്കാരനായ ആസാദിന്റെ ചിത്രത്തിൽ സുകുമാരനായിരുന്നു ഹീറോ. അതിൽ മദ്യപിച്ചിട്ട് ഹീറോയെ ചീത്തവിളിക്കുന്ന മാധവൻകുട്ടി എന്ന കഥാപാത്രത്തെ മമ്മൂട്ടി മികവുറ്റതാക്കി.
നടൻമാരായ രതീഷും ശ്രീനിവാസനും മമ്മൂട്ടിയെ പല സംവിധായകർക്കും പരിചയപ്പെടുത്തി.ശ്രീനിവാസന്റെ ശുപാർശയിലാണ് കെ.ജി.ജോർജിന്റെ മേളയിൽ മമ്മൂട്ടിക്ക് ശ്രദ്ധേയമായ കഥാപാത്രത്തെ ലഭിച്ചത്.കെ.ജി.ജോർജ്ജുമായുള്ള സൗഹൃദം മമ്മൂട്ടിക്ക് വലിയ വഴിത്തിരിവ് ഒരുക്കുകയും ചെയ്തു.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു യവനികയിലെ പൊലീസ് വേഷം. തബലിസ്റ്റ് അയ്യപ്പനായി ഭരത് ഗോപി തകർത്താടിയ യവനികയിൽ മമ്മൂട്ടിയുടെ വേഷവും പ്രേക്ഷകരെ ആകർഷിച്ചു.പിന്നീട് ഒട്ടേറെ പൊലീസ് വേഷം മമ്മൂട്ടിയെ തേടിയെത്തി. ഐ.വി.ശശിയുടെ ഇൻസ്പെക്ടർ ബൽറാമായിരുന്നു അതിൽ തരംഗം സൃഷ്ടിച്ചത്. ശശിയുടെ തൃഷ്ണയിൽ മമ്മൂട്ടിക്ക് നല്ല വേഷമായിരുന്നു.തുടർന്ന് ശശിയുടെ മിക്ക ചിത്രങ്ങളിലും മമ്മൂട്ടി നായകനായി.ബൽറാമൊക്കെ അക്കൂട്ടത്തിൽ പിന്നീട് വന്ന ചിത്രമാണ്.ശശി എം.ടി കൂട്ടുകെട്ടിൽ വന്ന അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയുടെ താര പദവി ഉയർത്തി.
പദ്മരാജൻ മമ്മൂട്ടി ചിത്രങ്ങളായിരുന്നു ശ്രദ്ധേയമായ മറ്റൊരു കൂട്ടുകെട്ട്.കൂടെവിടെ യിലെ പാലക്കാരൻ നസ്രാണി പട്ടാളക്കാരനായി മമ്മൂട്ടി കസറി. പദ്മരാജന്റെ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സക്കറിയ വലിയ നിരൂപക പ്രശംസ നേടി. ജോഷി മമ്മൂട്ടി കൂട്ടുകെട്ടും മലയാളത്തിൽ ഒട്ടേറെ മികച്ച വാണിജ്യ ചിത്രങ്ങൾ സമ്മാനിച്ചു.ഒരു ഘട്ടത്തിൽ താരപ്രഭ മങ്ങിയ വേളയിൽ ജോഷിയുടെ ന്യൂഡൽഹി എന്ന ചിത്രം മമ്മൂട്ടിക്ക് വലിയതോതിൽ ഗുണം ചെയ്തു.ഒരു വടക്കൻ വീരഗാഥയിലെയും മതിലുകളിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നത്. എം.ടി-ഹരിഹരൻ ടീമിന്റെ ചിത്രമായ വടക്കൻ വീരഗാഥയിൽ ചന്തുവിന്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്.അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തുടർന്ന് അടൂരിന്റ തന്നെ വിധേയനിലേയും ടി.വി.ചന്ദ്രന്റെ പൊന്തൻമാടയിലേയും അഭിനയത്തിലൂടെ രണ്ടാം ദേശീയ അവാർഡ് മമമൂട്ടിയെ തേടിയെത്തി.തികച്ചും വ്യത്യസ്ഥമായ വേഷങ്ങളായിരുന്നു ഇവരണ്ടും.അഭിനയത്തിന്റെ വ്യത്യസ്ഥ റേഞ്ചുകൾ തുറന്നുകാട്ടുന്നതായിരുന്നു ഈ ചിത്രങ്ങൾ.വിധേയനിൽ കരുത്തനായ പട്ടേലരായും പൊന്തൻമാടയിൽ നിസഹായനായ മാടയായും മമ്മൂട്ടി തിളങ്ങി.ജബ്ബാർ പാട്ടേലിന്റെ ഡോ.അംബദ്കറിൽ അംബദ്കറായി ചരിത്രപുരുഷനെ മമ്മൂട്ടി അവിസ്മരണീയമാക്കി.
മണിരത്നത്തിന്റെ ദളപതിയിൽ മമ്മൂട്ടി രജനീകാന്തിനൊപ്പം മികച്ച അഭിനയം കാഴ്ചവച്ചു.
ഇതിഹാസ നടനാണ് മമ്മൂട്ടി. പ്രായത്തെ മറികടക്കുന്ന ചുറുചുറുക്കും ഊർജ്ജസ്വലതയുമായി മമ്മൂട്ടി ഇപ്പോഴും സജീവമായി നിൽക്കുന്നു.