സൈനിക പിന്മാറ്റം 31 ന് പൂർത്തിയാകുമെന്ന് ബൈഡൻ
വാഷിംഗ്ടൺ: മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം 31നുള്ളിൽത്തന്നെ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ.
പിന്മാറ്റം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നോ അത്രയും തങ്ങൾക്ക് നല്ലതെന്നും ബൈഡൻ ജി 7 യോഗത്തിന് ശേഷം വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് സൈന്യത്തെ പിൻവലിക്കുന്നത് ദീർഘിപ്പിക്കാനാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നിവരടങ്ങിയ ജി7 ഉച്ചകോടി ചേർന്നത്.അഫ്ഗാൻ ഭീകര സംഘടനയായ താലിബാന്റെ നിയന്ത്രണത്തിലായി ഒമ്പത് ദിവസത്തിനിടെ 70,700 പേരെ കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. 31ന് മുമ്പ് ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് താലിബാൻ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഒഴിപ്പിക്കൽ അടുത്ത ചൊവ്വാഴ്ചക്കകം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.താലിബാന്റെ സഹകരണത്തെ ആശ്രയിച്ചാകും നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാകുക എന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തിപ്പെടുന്ന വഴികൾ അടച്ചിടുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. അതേസമയം, ഒഴിപ്പിക്കൽ നടപടികൾക്ക് താലിബാന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി.ഞങ്ങളുടെ ആളുകളെ പുറത്തുകൊണ്ടുവരാനുള്ള നടപടികൾ താലിബാൻ സ്വീകരിച്ചു. അവരുടെ പ്രവൃത്തികളിൽ നിന്ന് താലിബാനെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തും.
ഓരോ ദിവസത്തെ പ്രവർത്തനങ്ങളും യു.എസ് സൈനികർക്ക് കൂടുതൽ അപകടസാദ്ധ്യത ഉണ്ടാക്കുന്നു. താലിബാന്റെ വാക്കുകളെ തങ്ങളാരും സ്വീകരിക്കാൻ പോകുന്നില്ല.
ആഗോളതലവന്മാർ ഒന്നിച്ച് അഫ്ഗാൻ അഭയാർത്ഥികൾക്ക് പിന്തുണ നൽകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
@ അഫ്ഗാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് യു.എൻ
അഫ്ഗാനിൽ പൗരന്മാരെയും കീഴടങ്ങിയ സൈനികരെയും വധിക്കുന്നത് ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി വിശ്വസനീയ റിപ്പോർട്ടുകൾ ലഭിച്ചെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ മേധാവി മിഷേൽ ബാഷ്ലറ്റ്.
കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. സ്ത്രീകളോടുള്ള താലിബാന്റെ അടിച്ചമർത്തൽ നിയന്ത്രണരേഖ കടന്നേക്കാം. സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കാൻ താലിബാൻ തയാറാകണം.
മാത്രമല്ല, പിടിച്ചെടുത്ത മേഖലകളിൽ നിന്ന് കുട്ടികളെ വ്യാപകമായി താലിബാൻ സംഘടനയിൽ ചേർക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മനുഷ്യാവകാശ കൗൺസിൽ അന്വേഷിക്കണം.
താലിബാൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാകുന്ന സാഹചര്യത്തിൽ എത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ നടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.
@ അഫ്ഗാനിലെ താത്ക്കാലിക പ്രതിരോധ മന്ത്രിയായി കൊടും ഭീകരൻ
അഫ്ഗാനിലെ താത്ക്കാലിക പ്രതിരോധ മന്ത്രിയായി ഗ്വാണ്ടനാമോ ജയിലിൽ തടവുകാരനായിരുന്ന കൊടും ഭീകരൻ മുല്ല അബ്ദുൾ ഖയാം സാക്കിറിനെ നിയമിച്ച് താലിബാൻ. അഫ്ഗാൻ പിടിച്ചടക്കാനുള്ള യുദ്ധ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കിയതിന് താലിബാൻ നൽകിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്നാണ് റിപ്പോട്ട്.
2007ലാണ് അമേരിക്ക സാക്കിറിനെ സ്വതന്ത്രനാക്കുന്നത്. സാക്കിറിനെ 2001ലാണ് അമേരിക്കൻ സൈന്യം പിടികൂടി ഗ്വാണ്ടനാമോ ജയിലിൽ അടച്ചത്. ഇനി യുദ്ധം ചെയ്യില്ലെന്നും താലിബാൻ അനുകൂല നിലപാട് എടുക്കില്ലെന്നും അമേരിക്കൻ സൈന്യത്തിന് മുന്നിൽ സമ്മതിച്ചശേഷമാണ് സാക്കിറിനെ മോചിപ്പിച്ചത്. ഗ്വാണ്ടനാമോയിൽ നിന്ന് ജീവനോടെ പുറത്തുവരുന്ന അപൂർവം തടവുകാരിൽ ഒരാളാണ് സാക്കിർ.
പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും ഭരണത്തലവന്മാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടുന്ന ഒരു സായുധ ഗ്രൂപ്പിൽ അംഗമായാണ് രാജ്യത്തേക്ക് തിരിച്ചുവന്നത്. താലിബാൻ രൂപം കൊണ്ടപ്പോൾ അതിൽ അംഗമായി.അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.
താലിബാന്റെ ജനറൽ മിലിട്ടറി കമാൻഡറായിരുന്നു. അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രവേശിച്ച താലിബാൻ ഭീകരർക്ക് നേതൃത്വം കൊടുത്തതും നീക്കങ്ങൾ ആസൂത്രണം ചെയ്തതും സാക്കിറാണ്. അഷ്റഫ് ഘനി സർക്കാരുമായി ചർച്ച നടത്തുന്നതിനോട് സാക്കിറിന് കടുത്ത എതിർപ്പായിരുന്നു. പഴയ താലിബാൻ നയങ്ങൾ അതേപടി നടപ്പാക്കണമെന്നുംം വിദേശികളാേട് ഒരു തരത്തിലും ക്ഷമിക്കരുതെന്നുമാണ് സാക്കിറിന്റെ ആവശ്യം.