കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ അറസ്റ്റിൽ
തൊടുപുഴ: കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിച്ച് മുങ്ങിയ കേസിൽ അച്ഛനും മകനും പിടിയിൽ. മൂലമറ്റത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ വണ്ണപ്പുറം കായപ്ലാക്കൽ അഭിജിത് എസ്. നായർ (28), ഇയാളുടെ പിതാവ് സന്തോഷ് കുമാർ (58) എന്നിവരെയാണ് ഇന്നലെ വൈകിട്ട് വണ്ണപ്പുറത്തെ വീട്ടിൽ നിന്ന് തൊടുപുഴ പൊലീസ് പിടികൂടിയത്. മൂന്നാം പ്രതിയായ കാളിയാർ സ്വദേശി സുമീഷ് ഷാജിയാണ് പിടിയിലാകാനുള്ളത്.
നിരവധി പേരിൽ നിന്ന് ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച ശേഷം അഭിജിത്ത് മുങ്ങുകയായിരുന്നു.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായി 4.26 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരാതിയുമായി കൂടുതൽ പേർ എത്താനാണ് സാദ്ധ്യത.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 7000 മുതൽ 8000 രൂപ വരെ പലിശ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതോടെ നിരവധി പേർ ലക്ഷക്കണക്കിന് രൂപ ഇവിടെ നിക്ഷേപിച്ചു. തദ്ദേശവാസികളെ ഫീൽഡ് പ്രൊമോട്ടേഴ്സായി നിയോഗിച്ചു.
തൊടുപുഴ, മൂലമറ്റം, കാളിയാർ, വണ്ണപ്പുറം, കോടിക്കുളം, ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം നിക്ഷേപം ലഭിച്ചു. ഇതിനൊപ്പം ചിട്ടിയും നടത്തി.
ആദ്യ ഘട്ടത്തിന് ശേഷം പലിശപ്പണവും ചിട്ടിത്തുകയും ലഭിക്കാതായി.
അതിനിടെ കഴിഞ്ഞ ജൂൺ 25നാണ് ഇയാൾ കുടുംബസമേതം ഒളിവിൽ പോയത്. ജില്ലയിലെ മൂലമറ്റം കേന്ദ്രീകരിച്ച് വലിയൊരു തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ഇതോടെ മൂലമറ്റത്തെ പ്രധാന ഓഫീസ് പൊലീസ് സീൽ ചെയ്തിരുന്നു.
ജൂൺ 28ന് കുടയത്തൂർ സ്വദേശിയായ നിക്ഷേപകയാണ് കാഞ്ഞാർ പൊലീസിൽ ആദ്യം പരാതി നൽകിയത്. 25 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരും ഇവർക്കെതിരെ പരാതി നൽകി.
വണ്ണപ്പുറത്തുള്ള വീട്ടിൽ രഹസ്യമായി ഇടയ്ക്കിടെ ഇയാൾ വരാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാർ വി.സി, എസ്.ഐ ബൈജു പി. ബാബു ,ക്രൈം എസ്.ഐ ഷാഹുൽ ഹമീദ് ഉദ്യോഗസ്ഥരായ സാബു ജോസഫ്, സബിത, സി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.