കൊടുങ്ങല്ലൂർ തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം
കൊടുങ്ങല്ലൂർ: ശ്രീലങ്കക്കാർ അനധികൃതമായി കേരളത്തിൽ എത്തിയേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ പ്രദേശങ്ങളിലും കടലിലും അഴീക്കോട് തീരദേശ പൊലീസ് പട്രോളിംഗ് ശക്തമാക്കി. വാഹനങ്ങൾ, ഹോം സ്റ്റേകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകി.
മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിക്കുന്ന എൽ.ടി.ടി.ഇ വീണ്ടും തീവ്രവാദം ശക്തമാക്കാൻ നീക്കം നടത്തുന്നതായി സൂചനയുണ്ട്. മുനമ്പം, അഴീക്കോട് പ്രദേശങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്‌നാട്, കന്യാകുമാരി, കുളച്ചൽ സ്വദേശികളുടെ ബോട്ടുകൾ കേന്ദ്രീകരിച്ചും ഈ പ്രദേശത്തെ ബോട്ട് യാഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. അഴീക്കോട് കോസ്റ്റൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് 24 മണിക്കുറും കടലിൽ പട്രോളിംഗ് നടത്തിവരുന്നത്.