മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിൽ
ഇടുക്കി: ഇടുക്കിയിൽ മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. അടിമാലി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്റെ (45) മൃതദേഹമാണ് അയൽവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ നിന്നും കണ്ടെത്തുന്നത്. ഒറ്റക്കു താമസിക്കുന്ന ബിനോയിയുടെ അടുക്കളയിൽ അടുപ്പ് കൂട്ടുന്നതിന്റെ അടിയിലുള്ള ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാമാക്ഷി സ്വദേശിയായ സിന്ധു പണിക്കൻകുടിയിൽ മകനോടൊപ്പം വാടക വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതാകുന്നത്.
സിന്ധുവിനെ കാണാതായതിൽ ബിനോയിക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടായിരുന്നു. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് സിന്ധുവും ബിനോയിയുമായി ഒരു വഴക്കുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിന്മേൽ പൊലീസ് സിന്ധുവിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടയിൽ ബിനോയി ഒളിവിൽ പോയി. ഇതാണ് അന്വേഷണം ബിനോയിയിലേക്ക് തിരിയാൻ ഇടയാക്കിയത്. ബിനോയിയെ വെള്ളത്തൂവൽ പൊലീസ് തിരയുന്നു.