നിപ്പ : മലപ്പുറം,​ കണ്ണൂർ,​ വയനാട് ജില്ലകളിൽ അതീവ ജാഗ്രത വേണം,​ കേരളത്തിന് കേന്ദ്രനിർദ്ദേശം

Monday 06 September 2021 10:45 PM IST

കോഴിക്കോട് : നിപ്പ ബാധിച്ച് 12കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ നിർദ്ദേശിച്ച് കേന്ദ ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചു. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചത്.

കോഴിക്കോടിന് തൊട്ടടുത്തുളള്ള ജില്ലകളായ മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കന്‍ഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിട്ടി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുകയും വേണം.ആന്റി ബോഡി മരുന്നായ റിബാവെറിന്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.