നിപയെ വെറുതെ ഭയക്കേണ്ട, പ്രതിരോധം കവചമാക്കാം
ആലപ്പുഴ: നിപ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയം വേണ്ടെന്നും പ്രതിരോധം ഉറപ്പാക്കി സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ. ചിലപ്പോൾ ലക്ഷണങ്ങൾ പ്രകടമാകാൻ 21 ദിവസം വേണ്ടിവരും. രോഗലക്ഷണങ്ങൾ പ്രകടമായാലുടൻ രോഗി ഗുരുതരാവസ്ഥയിലാകും. അതിനാൽ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. വവ്വാലിൽ നിന്നോ പന്നികളിൽ നിന്നോയാണ് വൈറസ് ബാധയേൽക്കുക. മാസ്‌ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ എന്നിവയിലൂടെ നിപ്പയെ പ്രതിരോധിക്കാനാകും.
ലക്ഷണം
വൈറസ് ബാധയേറ്റ് നാല് മുതൽ 14 ദിവസത്തിനുള്ളിൽ പനി, തലവേദന, തലകറക്കം, ബോധക്ഷയം, മനംപിരട്ടൽ, ഛർദ്ദി, കാഴ്ചമങ്ങൽ.
ശ്രദ്ധിക്കേണ്ടത്
1. വവ്വാലുകൾ കൂടുതലുള്ള ഇടങ്ങളിൽ പോകരുത്
2. വവ്വാൽ കടിച്ച പഴങ്ങൾ എടുക്കുകയോ കഴിക്കുകയോ ചെയ്യരുത്
3. ഫലങ്ങൾ കഴുകിയ ശേഷം കഴിക്കുക
4. പന്നി ഫാമിലുള്ളവർ കാലുറ, കൈയുറ, മാസ്‌ക് എന്നിവ ധരിക്കണം
5. പന്നികൾക്ക് രോഗമുണ്ടായാൽ മൃഗ ഡോക്ടറെ അറിയിക്കണം
"
പനി ലക്ഷണങ്ങൾ നിസാരമായി കാണരുത്. സ്വയം ചികിത്സ പാടില്ല. പ്രതിരോധം ഉറപ്പാക്കണം.
ജില്ലാ മെഡിക്കൽ ഓഫീസർ