നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്പ്രസിൽ വൻ കവർച്ച; മൂന്ന് സ്ത്രീകളെ ബോധം കെടുത്തി സ്വർണവും ഫോണുകളും കവർന്നു

Sunday 12 September 2021 12:55 PM IST

തിരുവനന്തപുരം: നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്പ്രസ്സിൽ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. മൂന്ന് വനിതാ യാത്രക്കാരെ അജ്ഞാത സംഘം മയക്കി കിടത്തിയ ശേഷമായിരുന്നു കൊള്ള.

തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരെയാണ് അജ്ഞാത സംഘം മയക്കി സ്വർണവും ഫോണുകളും കവർന്നത്.തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വിജയകുമാരിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് അജ്ഞാത സംഘം കവർന്നത്. നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.രാവിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്.

മറ്റൊരു ബോഗിയിലാണ് കൗസല്യയെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർന്നത്. കൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ അബോധാവസ്ഥയിലായതെന്നാണ് സൂചന.

Advertisement
Advertisement