മെഡിക്കൽസ്റ്റോറിൽ തട്ടുപൊളിച്ചിറങ്ങി ഇരുപതിനായിരം രൂപ കവർന്നു
നെടുമങ്ങാട്: നഗരഹൃദയത്തിൽ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലെ മാർജിൻഫ്രീ മെഡിക്കൽ സ്‌റ്റോറിൽ ഓട് പൊളിച്ചിറങ്ങിയ കള്ളൻ മേശ വലിപ്പിലുണ്ടായിരുന്ന 20,000 രൂപ കവർന്നു.
തിങ്കളാഴ്ച രാത്രി 10ന് കട അടച്ചു ഉടമസ്ഥൻ പോയി അരമണിക്കൂറിനുള്ളിലാണ് മോഷ്ടാവ് കെട്ടിടത്തിന്റെ തട്ടു പൊളിച്ച് ഇറങ്ങിയത്.
ലാപ്‌ടോപ്പ്, കംപ്യൂട്ടർ മുതലായവ എടുത്തില്ല. മുഖം മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച് ഉടുപ്പും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യം സ്ഥാപനത്തിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതി കസ്റ്റഡിയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചില്ല. പനവൂർ സ്വദേശിയുടെ നേതൃത്വത്തിൽ ഏതാനും ദിവസം മുൻപ് പ്രവർത്തനം ആരംഭിച്ച മെഡിക്കൽ സ്‌റ്റോറിലാണ് മോഷണം നടന്നത്. കരുപ്പൂര് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ മുൻവാതിൽ പൊളിച്ച് ലക്ഷങ്ങൾ കവർന്നത് ശനിയാഴ്ചയാണ്. അടിക്കടിയുണ്ടാകുന്ന മോഷണത്തിൽ ഭയപ്പാടിലാണ് നഗരവാസികൾ.
ക്യാപ്ഷൻ: നെടുമങ്ങാട് ട്രാഫിക് സ്റ്റേഷന് എതിർവശത്തെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം നടത്തുന്നയാളുടെ സി.സി.ടി.വി ദൃശ്യം