എ.കെ.ജി സെന്റർ വെറുമൊരു വേസ്റ്റ് കളക്‌ഷൻ സെന്റർ: കെ.സുധാകരൻ

Wednesday 15 September 2021 12:36 AM IST

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേസ്റ്റ് കളക്‌ഷൻ സെന്ററായി എ.കെ.ജി സെന്റർ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടിയിൽ അച്ചടക്കനടപടി നേരിട്ടവരെയല്ലാതെ ഒരാളെ പോലും റാഞ്ചാൻ ഇതുവരെ സി.പി.എമ്മിനായിട്ടില്ല. കോൺഗ്രസിൽ ഏകാധിപത്യമെന്ന് പറയുന്നവർ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണ് പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾപോലും അവിടെ മൂലയ്ക്കിരിക്കുകയാണ്. വിരുന്നുകാർ അകത്തും വീട്ടുകാർ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികൾക്കു തോന്നിയാൽ കുറ്റം പറയാനാവില്ല.

കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമൊക്കെയായിരുന്ന അനിൽകുമാറിനൊപ്പം എ.കെ.ജി സെന്ററിലേക്ക് പോകാൻ ഒരാളുമുണ്ടായില്ല. അതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്. പാർട്ടിയുടെ ബാദ്ധ്യതയാണദ്ദേഹം എന്നതിന് തെളിവാണിത്. കെ.പി.സി.സിയുടെ താക്കോൽ സൂക്ഷിപ്പുകാരനാണ് പാർട്ടി വിട്ടതെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണൻ, ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബി.ജെ.പിക്ക് അടിയറവ് വച്ചാണ് സി.പി.എം നേതാക്കൾ പാർട്ടി വിട്ടതെന്ന കാര്യം മറക്കരുത്. സെമി കേഡർ പാർട്ടി എന്താണെന്ന് ആറു മാസത്തിനുള്ളിൽ ബോദ്ധ്യപ്പെടുത്തിത്തരാമെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement