യോയിഡൊ ഫുൾഗോസ്പൽ ചർച്ച് സ്ഥാപകൻ ഡേവിഡ് യോംഗി ചൊ അന്തരിച്ചു
സോൾ : ദക്ഷിണ കൊറിയയിലെ യോയിഡൊ ഫുൾഗോസ്പൽ ചർച്ച് സ്ഥാപകൻ ഡേവിഡ് പോൾ യോംഗി ചൊ (85) അന്തരിച്ചു. ജോങ്‌നൊ ഡോങ്ങിലെ സോൾ നാഷനൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1936ൽ തെക്ക് കിഴക്കൻ കൊറിയയിലെ ഉൽജുവിൽ ബുദ്ധ വിശ്വാസികളുടെ കുടുംബത്തിലായിരുന്നു ജനനം. കൊറിയൻ യുദ്ധസമയത്ത് ദക്ഷിണ കൊറിയയിലെത്തിയ ചൊ ബുസാനിൽ വച്ച് ക്ഷയരോഗ ബാധിതനായപ്പോഴാണ് ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനായത്. ദൈവശാസ്ത്ര പഠനത്തിനു ശേഷം ഒരു ടെന്റിൽ ചെറിയ രീതിയിൽ തുടങ്ങിയ ആരാധനയാണ് പിന്നീട് ഏഴു ലക്ഷത്തിലധികം അംഗങ്ങളുള്ള യോയിഡോ ഫുൾഗോസ്പൽ ചർച്ചായി വളർന്നത്. ഇന്ത്യയിലും സന്ദർശനം നടത്തിയിട്ടുള്ള ചോ 1999ൽ കോട്ടയത്തു നടന്ന ദേശീയ പെന്തെക്കോസ്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയിട്ടുണ്ട്. സംസ്കാരം 18ന് രാവിലെ എട്ടിന് യോയിഡോ ഫുൾഗോസ്പൽ ചർച്ച് ഗ്രാൻഡ് ഹാളിൽ നടത്തുമെന്ന് പള്ളി അധികൃതർ അറിയിച്ചു.