കന്യാകുമാരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്റ്റുകളെ വരവേൽക്കാൻ സജ്ജം

Thursday 16 September 2021 12:24 AM IST

നാഗർകോവിൽ: കൊവിഡിൽ അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നതോടെ ടൂറിസം മേഖലയ്ക്ക് പുതുജീവൻ ലഭിച്ചിരിക്കുന്നത്. നിലവിൽ സഞ്ചാരികൾ നിലച്ച കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരികൾ തിരിച്ചെത്താൻ തുടങ്ങി. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാവിലക്ക് മാറിയ സാഹചര്യത്തിലാണ് ടൂറിസം മേഖലയ്ക്ക് പുതുനേട്ടം കൈവരിക്കുന്നത്. കൊവിഡ്‌ രണ്ടാംതരംഗത്തോടെ ഏപ്രിൽ മുതലാണ് വിനോദ സഞ്ചര കേന്ദ്രങ്ങൾ അടച്ചിട്ടത്. ഇതുവഴി ടുറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന നിരവതി പേരുടെ വരുമാനം നിലയ്ക്കുകയും കുടുംബങ്ങൾ പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ കന്യാകുമാരി ത്രിവേണി സംഗമം കാണാൻ ഏറ്റവുമധികമെത്തിയിരുന്നത് മലയാളികളായിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളുടെ വരവ് നന്നേ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നതാണ് സഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവ് സൃഷ്‌ടിച്ചിരിക്കുന്നത്. അതേസമയം നവരാത്രി, ദീപാവലി നാളുകളിൽ മലയാളികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ത്രിവേണി സംഗമം ചിതറാൽ മലകോവിൽ തൃപ്പരപ്പ് വെള്ളച്ചാട്ടം വട്ടക്കോട്ട ലോക്ക് തുടരും ശനി, ഞായർ ദിവസങ്ങളിൽ കന്യാകുമാരിയിലേക്ക് സഞ്ചാരികൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും തൃപ്പരപ്പ് വെള്ളച്ചാട്ടം കാണാൻ സഞ്ചരികൾ ഇനിയും കാത്തിരിക്കണം. ത്രിപ്പരപ്പിൽ മലയാളികൾ ഏറെ എത്തുന്നതാണ് ഇവിടം തുറക്കാന്‍ അനുമതി നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്.

ത്രിവേണി സംഗമത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി കന്യാകുമാരിയിലെ ഹോട്ടലുകളും ലോഡ്‌ജുകളും തുറന്നു. എന്നാൽ മലയാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും വരുന്നവർ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റോ 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. അല്ലാത്തവർക്ക് മുറി ലഭ്യമാക്കില്ല. അവധി ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കന്യാകുമാരി ജില്ലയിലെ ആരാധനാലയങ്ങളിൽ ഭക്തർക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. മറ്റ് ദിവസങ്ങളിൽ കന്യാകുമാരി ദേവീ ക്ഷേത്രം, കന്യാകുമാരി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, ശുചീന്ദ്രം ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നുണ്ട്.