പതിനെട്ടടവും പയറ്റിയിട്ടും അമൂല്യമായ ആ നിധിശേഖരം കണ്ടുപിടിക്കാനാവാതെ താലിബാൻ, കാണാതായവയിൽ സ്വർണവും അത്യപൂർവ രത്‌നങ്ങളും
കാബൂൾ: അഫ്ഗാനിലെ പുരാതന നിധിശേഖരം കണ്ടുപിടിക്കാൻ പരിശോധന ശക്തമാക്കി താലിബാൻ. സ്വർണവും, രത്‌നവും ഉൾപ്പെട്ട ബാക്ട്രിയൻ നിധിയാണ് താലിബാൻ തേടുന്നത്. സ്വർണ മോതിരങ്ങൾ, നാണയങ്ങൾ, ആയുധങ്ങൾ, കമ്മലുകൾ, വളകൾ, നെക്ലേസുകൾ, കിരീടങ്ങൾ തുടങ്ങി 20,000 ത്തിലധികം ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ആഭരണങ്ങളിൽ പലതിലും വിലയേറിയ കല്ലുകളും ഉണ്ട്. ഇവയുടെ മൂല്യം കണക്കാക്കുക ഏറെ പ്രയാസം നിറഞ്ഞതാണ്. 2000 വർഷത്തെ പഴക്കമുളളതാണ് നിധി.
രാജ്യത്തെ താൽക്കലിക സർക്കാരിന്റെ വിവര -സാംസ്കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണവും പരിശോധനയും തുടരുന്നത്. നേരത്തേ ഈ നിധികൾ സുരക്ഷിതമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാണാനില്ല. ‘നിലവിൽ മുഴുവൻ കാര്യങ്ങളും അന്വേഷണത്തിലാണ്, സത്യം എന്താണെന്ന് അറിയാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ നിധി അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തിയിട്ടുണ്ടെങ്കിൽ അത് രാജ്യദ്രോഹമാണ്- മന്ത്രിസഭയുടെ സാംസ്കാരിക കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിക്ക് പറഞ്ഞു. നിധി രാജ്യത്തുനിന്ന് കടത്തിയെന്ന് തെളിഞ്ഞാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഹ്മദുല്ല വാസിക്ക് അറിയിച്ചു. നിധിശേഖരം താലിബാൻ തന്നെ കടത്തിയതാണോ എന്നും ചിലർ സംശയമുന്നയിക്കുന്നുണ്ട്.
അഫ്ഗാനിലെ ഷെബെർഖാൻ പട്ടണത്തിൽ ഇവിടത്തെ തദ്ദേശീയ രാജവംശത്തിന്റെ പുരാതന ശവക്കല്ലറകളിൽ നിന്നാണ് 1969 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അതിബൃഹത്തായ നിധിശേഖരം സോവിയറ്റ്-അഫ്ഗാൻ പുരാവസ്തു ഗവേഷകർ കണ്ടുപിടിച്ചത്. ഉസ്ബെക് യുദ്ധ പ്രഭുവായിരുന്ന ജനറൽ അബ്ദൂൽ റഷീദ് ദോസ്തുമിന്റെ ശക്തികേന്ദ്രമായിരുന്നു ഷെബെർഖാൻ .