പൊലീസിന്റെ കണ്ണുവെട്ടിച്ചും ചാത്തനേറ് !

Wednesday 22 September 2021 12:00 AM IST

കോട്ടയം: അർദ്ധരാത്രി കഴിഞ്ഞാൽ വീടുകൾക്കു നേരെ കല്ലും കട്ടയും ബിയർകുപ്പിയും വന്നു വീഴും..! പൊലീസ് കാവൽ നിന്നിട്ടും ഇതിനു പിന്നിലെ ചാത്തനെ പൂട്ടാൻ കഴിഞ്ഞിട്ടില്ല. താഴത്തങ്ങാടി തളീക്കോട്ടയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകൾക്കു നേരെയാണ് ചാത്തനേറിലൂടെ ഭീകരാന്തരീഷം സൃഷ‌്‌ടിക്കുന്നത്. തുടർച്ചയായ നാലാം ദിവസവും ചാത്തനേറുണ്ടായതോടെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങി. സംശയിക്കുന്ന രണ്ടു പേരെ കണ്ടെത്തുകയും ചെയ്തു.

നാലു ദിവസം മുൻപാണ് നാലു വീടുകൾക്കു നേരെ ആദ്യം ഏറുണ്ടായത്. തുടർന്ന് വീട്ടുകാർ വെസ്റ്റ് പൊലീസിൽ അറിയിച്ചു. രാത്രിയിൽ പൊലീസ് പ്രദേശത്ത് കാവൽ നിന്നു. എന്നാൽ, പൊലീസ് പോയതിനു പിന്നാലെ കല്ലേറ് രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീടിന്റെ കുളിമുറിയിൽ ബിയർ കുപ്പി വന്നു വീണു. ഇതേ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ ഒൻപതാം ക്ലാസുകാരനാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇക്കാര്യം പൊലീസിലും അറിയിച്ചു. എന്നാൽ, പ്രദേശത്തെ സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിച്ച കേസിൽ നേരത്തെ പിടികൂടിയ പ്രദേശവാസിയായ യുവാവിനെയും ചാത്തനേറുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇയാളോടും സ്റ്റേഷനിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

 വിരലടയാളം ശേഖരിക്കുന്നു

രണ്ടു വീട്ടുകാർ തമ്മിൽ ആരംഭിച്ച തർക്കമാണ് ചാത്തനേറിന് ഇടയാക്കിയതെന്ന സംശയമാണ് പൊലീസ് പങ്കു വയ്‌ക്കുന്നത്. ആദ്യം ഒരു വീടിനു നേരെയുണ്ടായ ഏറ് മറ്റു വീടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഏതായാലും പ്രദേശത്തെ സംശയിക്കപ്പെടുന്ന യുവാക്കളുടെയെല്ലാം വിരലടയാളം പൊലീസ് ശേഖരിക്കുന്നുണ്ട്. ചാത്തനേറിന് ഉപയോഗിച്ച കല്ലിൽ നിന്നും ബിയർ കുപ്പിയിൽ നിന്നും ശേഖരിച്ച വിരലടയാളവുമായി ഇത് ഒത്തുനോക്കും.

Advertisement
Advertisement