വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൂട്ടബലാൽസംഗം ചെയ്‌ത് രംഗങ്ങൾ ചിത്രീകരിച്ചു; വിവരം പുറത്തുവിട്ടാൽ കൊല്ലുമെന്ന് ഭീഷണി, രണ്ട്‌പേർ അറസ്‌റ്റിൽ

Saturday 25 September 2021 4:41 PM IST

ഇൻഡോർ: പൊലീസ് കോൺസ്‌റ്റബിളായ യുവതിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌തു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രതികൾ 30കാരിക്കെതിര വധഭീഷണിയും മുഴക്കി. മദ്ധ്യപ്രദേശിലെ നീമുച് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം ഉണ്ടായ പീഡനത്തെ കുറിച്ച് സെപ്‌തംബർ 13ഓടെ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകിയപ്പോഴാണ് പുറത്തറിയുന്നത്. തുടർന്ന് സംഭവത്തിൽ പ്രതികളായ അഞ്ച്‌പേർക്കെതിരെ പൊലീസ് കേസെടുക്കുകയും രണ്ടുപേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. മുഖ്യപ്രതിയും അമ്മയുമാണ് പിടിയിലായത്.

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയുടെ അമ്മയും പ്രതിസ്ഥാനത്തുണ്ട്. ഇവർ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു പിറന്നാൾ പാർട്ടിയ്‌ക്കിടെയാണ് മുഖ്യ പ്രതിയും, ഇയാളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് വീഡിയോ പുറത്തുവിടുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുഖ്യപ്രതിയുടെ അമ്മ ഇവരിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

പൊലീസ് ഉദ്യോഗസ്ഥയുമായി ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച പ്രധാനപ്രതി സഹോദരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ യുവതിയെ ക്ഷണിച്ചു. ഇവിടെവച്ചാണ് സംഭവമുണ്ടായതെന്ന് എസ്.ഐ അനുരാധ ഗിർവാൾ അറിയിച്ചു.

Advertisement
Advertisement