ആദ്യം കടത്തിണ്ണയിലിട്ട് അടിച്ചു, പിന്നെ റോഡിൽ ഓടിച്ചിട്ട് തല തല്ലിപ്പൊളിച്ചു, യുവാവിനെ തല്ലി പതംവരുത്തിയത് നാലുസഹോദരിമാർ ചേർന്ന്

Sunday 26 September 2021 2:41 PM IST

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ നാലുയുവതികൾ ചേർന്ന് യുവാവിനെ ഓടിച്ചിട്ടുതല്ലി. വടികൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലപൊട്ടി. ദേഹമാസകലം ഭീകരമായി മർദ്ദനമേറ്റ ഇയാൾ ചികിത്സയിലാണ്. ഇടയ്ക്ക് തിരിച്ചടിക്കാൻ യുവാവ് ശ്രമിച്ചെങ്കിലും യുവതികളുടെ കൈക്കരുത്തിന് മുന്നിൽ അയാൾക്ക് പിടിച്ചുനിൽക്കാനായില്ല. ഇടുക്കി മറയൂരിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

മറയൂര്‍ സ്വദേശി മോഹൻ രാജിനാണ് മർദ്ദനമേറ്റത്. യുവതികളുടെ അയൽവാസിയാണ് ഇയാൾ. യുവതികളുടെ കുടുംബവും അയൽവാസികളും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കത്തിലാണ്. അടുത്തിടെ കമ്പിവേലി കെട്ടുന്ന പ്രശ്നത്തിൽ വീണ്ടും തർക്കമായി. വിഷയം കോടതിയിലെത്തിയതോടെ തർക്കം പരിഹരിക്കാൻ കമ്മീഷനെ നിയോഗിച്ചു. വെള്ളിയാഴ്ച കമ്മീഷൻ സ്ഥലം അളന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു തല്ല് നടന്നത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്നതിനാണ് മോഹൻ രാജിനെ തല്ലിയത്.കടയ്ക്ക് സമീപം നിന്ന ഇയാളെ യുവതികൾ ആദ്യം വളഞ്ഞിട്ട് കാപ്പിക്കമ്പുകൊണ്ട് തല്ലി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്നാലെ കൂടി റോഡിലിട്ടും തല്ലി. തലപൊട്ടി ചോരയൊലിച്ചിട്ടും മോഹൻ രാജിനെ യുവതികൾ വിട്ടില്ല. തല്ലുകിട്ടുമെന്ന് പേടിച്ച് ആരും പിടിച്ചുമാറ്റാനും എത്തിയില്ല.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരികളായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ ഉടൻ അറസ്റ്റുചെയ്യും എന്നാണ് പൊലീസ് പറയുന്നത്.

Advertisement
Advertisement