കട്ടിംഗും ഷേവിംഗും നിരോധിച്ച് താലിബാൻ, സലൂണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Monday 27 September 2021 1:01 PM IST

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് താലിബാൻ. ഇപ്പോഴിതാ സലൂണുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശവും വന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് പ്രകാരംക്ലീൻ ഷേവ് ചെയ്യുന്നതിനും താടി പറ്റെ എടുക്കുന്നതിനും താലിബാൻ ഭീകരർ വിലക്കേർപ്പെടുത്തി എന്നാണ്. മുടിയിലും അധികം പരീക്ഷണങ്ങൾ വേണ്ടെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കർ ഗാഹിൽ വച്ച് താലിബാൻ പ്രതിനിധികൾ സലൂണുടമകളുമായി നടത്തിയ ചർച്ചയിലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. താലിബാൻ നൽകിയ കത്ത് ദി ഫ്രോണ്ടിയർ പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സലൂണുകളിൽ സംഗീതം കേൾപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അമേരിക്കൻ ആക്രമണത്തിന് മുൻപ് താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ കിരാത ഭരണം തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്ത് വരുന്നത്. കൈവെട്ടും വധശിക്ഷയും തിരികെ വരുമെന്ന് താലിബാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നാലു പേരുടെ വധശിക്ഷ താലിബാൻ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.