ഇറച്ചിക്കോഴി വിപണി രക്ഷിക്കാൻ വേണം സുസ്ഥിര പാക്കേജ്
ലോകത്ത് കോഴിവ്യവസായ രംഗത്ത് ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണ്. മുട്ടക്കോഴി, ഇറച്ചിക്കോഴി ഉത്പാദനത്തിൽ മൂന്നും നാലും സ്ഥാനവും.
കേരളം കോഴിയിറച്ചി ഉപഭോഗത്തിൽ ഏറെ മുന്നിലാണെങ്കിലും, ഈ രംഗത്ത് ഏറെ പ്രതിസന്ധികളുണ്ട്. വർദ്ധിച്ചു വരുന്ന ഉത്പാദനച്ചെലവ് മേഖലയെ സാരമായി ബാധിക്കുന്നു. മാസത്തിൽ 40000 ടൺ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഇതിൽ 30000 ടണ്ണാണ് ആഭ്യന്തര ഉത്പാദനം. 10000 ടണ്ണോളം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നു. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിതരണത്തിലൂടെ ലഭിച്ച കണക്കാണിത്. പ്രതിമാസം ഒന്നേമുക്കാൽ കോടിയോളം കോഴിക്കുഞ്ഞുങ്ങളെ കേരളത്തിൽ വളർത്തുന്നുണ്ട്. 35 രൂപയാണ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില. ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാൻ ശരാശരി 108 -110 രൂപയുടെ ചെലവ് വരും. തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവാണ് ഉത്പാദനച്ചെലവ് ഉയർത്തുന്നത്. 1.75 ആണ് ശരാശരി തീറ്റ പരിവർത്തനശേഷി. അതായത് ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാൻ 1.75 കി.ഗ്രാം തീറ്റ വേണ്ടിവരും. ഇതിൽ മരുന്ന്, തീറ്റ, വളർത്ത് ചെലവുകൾ എന്നിവ ഉൾപ്പെടുന്നു.
കോഴിത്തീറ്റയ്ക്ക് ആവശ്യമായ അസംസ്കൃത ചേരുവകൾ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെത്തുന്നത്. സോയാ മീലിന്റെ വില ഇപ്പോൾ 35 രൂപയിൽ നിന്ന് 105 രൂപയും ചോളത്തിന്റെ വില 15 രൂപയിൽ നിന്ന് 23 രൂപയുമാണ് കിലോയ്ക്ക് വില വർദ്ധനവുണ്ടായിട്ടുള്ളത്. തവിടെണ്ണയ്ക്ക് 62 ൽ നിന്ന് 135 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണ് . ഉത്പാദന ചെലവിന് ആനുപാതികമായി കോഴിമുട്ടയുടെയും ഇറച്ചിയുടെയും വിലയിൽ വർദ്ധനവുണ്ടാകുന്നില്ല.
തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും സർക്കാർ തലത്തിൽ കോഴി വളർത്തൽ ഉത്തേജന പാക്കേജ് നടപ്പിലാക്കണം. കോഴിവളർത്തലിനെ വ്യവസായമായോ കൃഷിയായോ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ മേഖലയെ കൃഷിയായി പരിഗണിച്ചാൽ കർഷർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. കൊവിഡിനുശേഷം തകർച്ചയിലായ ഈ മേഖലയ്ക്ക് കാർഷിക താരിഫിൽ ഉൾപ്പെടുത്തി വൈദ്യുതി ലഭ്യമാക്കണം. ഉത്പാദനച്ചെലവിന് ആനുപാതികമായി കോഴിയുടെ വില നിശ്ചയിക്കണം. തീറ്റ, കോഴിക്കുഞ്ഞുങ്ങൾ എന്നിവയ്ക്ക് സബ്സിഡി ലഭ്യമാക്കാനും കുറഞ്ഞ പലിശനിരക്കിൽ വായ്പയ്ക്കുള്ള നടപടി ക്രമങ്ങളും ആവശ്യമാണ്. ജി.എസ്.ടി. യിൽ നിന്ന് തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളെ ഒഴിവാക്കണം. ഇൻഷ്വറൻസ് പരിരക്ഷ കൂടുതൽ വിപുലപ്പെടുത്തണം. മലിനീകരണ നിയന്ത്രണ സംവിധാനം ശാസ്ത്രീയവത്ക്കരിക്കുന്നതോടൊപ്പം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള ഉത്പാദനപ്രക്രിയയ്ക്ക് പ്രാമുഖ്യം നൽകുകയും വേണം.
രാജ്യത്തെ കാർഷികമേഖല പ്രാഥമിക മേഖലയിൽ നിന്നും സംസ്കരണത്തിലേക്ക് നീങ്ങുന്ന പ്രവണത ഇപ്പോൾ ദൃശ്യമാണ്. ഇത്തരം അഗ്രിബിസിനസ് രീതിയിൽ ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ, കയറ്റുമതി, ഭക്ഷ്യസുരക്ഷിതത്വം, സംസ്കരണം, പുത്തൻ വിപണനതന്ത്രങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകേണ്ടതുണ്ട്. കേരളത്തിലെ കോഴിവളർത്തൽ മേഖല തീർത്തും അസംഘടിത മേഖലയിലാണ്. സംസ്ഥാനത്ത് കെപ്കോ, കേരള ചിക്കന്റെ ഇടപെടൽ മൂലം മൊത്തം ഉപഭോഗത്തിന്റെ ഒരു ശതമാനത്തോളം മാത്രമേ വിപണനം നടത്താൻ സാധിക്കുന്നുള്ളൂ.
കോഴി വളർത്തൽ കൂടുതൽ ആദായകരമാക്കാൻ കോഴിത്തീറ്റയുടെ വിലവർദ്ധനവിന് ആനുപാതികമായി തീറ്റ സബ്സിഡിയോ ഉത്പാദന ഇൻസെന്റീവോ കർഷകർക്ക് നല്കണം. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിലയിൽ വർദ്ധനവിന് ആനുപാതികമായി ഉത്പാദകന് സംരക്ഷണം ലഭിക്കാനും പദ്ധതികളുണ്ടാകണം. കോഴിയിറച്ചി , മുട്ട എന്നിവയ്ക്കു തറവില ഏർപ്പെടുത്തണം. കോഴിവളർത്തൽ ഉത്പാദക സംഘടനകൾ വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നു. ഉത്പാദക ക്ലസ്റ്ററുകൾ രൂപീകരിച്ച് സംസ്കരണ കേന്ദ്രങ്ങളും വിപണന കേന്ദ്രങ്ങളും ആരംഭിക്കണം. അഗ്രി ബിസിനസ്, അഗ്രി ഇൻഫ്രാ ഫണ്ട് മുതലായവ കോഴിവളർത്തലിലും ലഭ്യമാക്കണം.