കുടജാദ്രിയിലെ കാറ്റിൽ അക്ഷരപുണ്യം
അക്ഷരപുണ്യത്തിന്റെ ഒരു കഥ പറഞ്ഞുതന്നെ തുടങ്ങാം. പ്രിയകവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞതാണ്. 1985-ൽ 'നീലക്കടമ്പ്" എന്ന സിനിമക്കായി ഗാനങ്ങളെഴുതുംമുമ്പ് ഒരിക്കൽപോലും കൊല്ലൂരോ കുടജാദ്രിയിലോ അദ്ദേഹം പോയിട്ടുണ്ടായിരുന്നില്ല. എങ്കിലും നായികയുടെ പ്രാർത്ഥനാഗീതമായി 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി... ഗുണദായിനി ശുഭകാരിണീ" എന്ന മനോഹരമായ വരികൾ എഴുതിയത് മനസിൽ മൂകാംബികാദേവി കുടികൊണ്ടതു കൊണ്ടുതന്നെയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രവീന്ദ്രൻമാഷുടെ സംഗീതത്തിൽ ചിത്ര മനോഹരമായി ആലപിച്ച ആ പാട്ട് സ്റ്റുഡിയോയിൽ വച്ച് കേട്ട യേശുദാസ് തനിക്കും അതു പാടണമെന്ന് നിർബന്ധം പിടിച്ചു എന്നും അങ്ങനെയാണ് അതും റെക്കാർഡ് ചെയ്തതെന്നും ഒരു അനുബന്ധ കൗതുകവുമുണ്ട്! ആ സിനിമ ചിത്രീകരിക്കപ്പെട്ടില്ലെങ്കിലും അതിലെ 'നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ". 'ദീപം കൈയിൽ സന്ധ്യാദീപം..." അടക്കമുള്ള പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. അതിനുശേഷമാണ് രചയിതാവ് ശരിക്കും കൊല്ലൂരെത്തി മൂകാംബികാ ദേവിയെ തൊഴുന്നത്! 1991-ൽ 'കിഴക്കുണരും പക്ഷി" ക്കുവേണ്ടി 'സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ... ജഗദംബികേ, മൂകാംബികേ..." എന്ന് വേണുനാഗവള്ളിയുടെ നിർദ്ദേശത്തിൽ രവീന്ദ്രൻമാഷിനുവേണ്ടി എഴുതിയപ്പോഴേക്കും അദ്ദേഹം ശരിക്കും ഒരു ദേവീഭക്തനായിക്കഴിഞ്ഞിരുന്നു...
ഇക്കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ഐ.എം.ജിയിലെ ഓഫീസിൽവച്ച് ഞാൻ കാണുമ്പോൾ ചോറ്റാനിക്കരയിൽ തൊഴുതെത്തിയതേയുണ്ടായിരുന്നുള്ളൂ ജയകുമാർ സാർ. ഞാനപ്പോൾ ഓർത്തത് മൂകാംബികാദേവി, തന്നെ തപസുചെയ്തുണർത്തിയ ശങ്കരാചാര്യർക്കു കൊടുത്ത വാക്കാണ്: 'എന്നും രാവിലെ ഞാൻ ചോറ്റാനിക്കരയിൽ നിർമ്മാല്യ സമയത്ത് വിദ്യാദേവതയായി എത്തിക്കൊള്ളാം..." ഇന്നും ചോറ്റാനിക്കരയിൽ നാലുമണിക്ക് നിർമ്മാല്യപൂജയും ഉഷഃപൂജയും കഴിഞ്ഞ് അഞ്ചു മണിക്കു മാത്രമേ കൊല്ലൂർ മൂകാംബികയിൽ നട തുറക്കാറുള്ളൂ...!
രണ്ട്
വാഗ്ദേവതയെ മലയാളക്കരയിലേക്കെത്തിക്കാൻ ജഗദ്ഗുരു ശങ്കരാചാര്യർ കുടജാദ്രിയിലെ കൊടുംകാട്ടിലനുഷ്ഠിച്ച ആ തപസും ഏറെ വിഖ്യാതമാണ്. കഠിനതപസിനൊടുവിൽ പ്രത്യക്ഷപ്പെട്ട ദേവി, നാട്ടിലേക്കുള്ള ശങ്കരാചാര്യരുടെ ക്ഷണത്തിനു മുമ്പിൽ ഒരു നിബന്ധന വച്ചു: 'ഒരിക്കലും തിരിഞ്ഞുനോക്കാതെ വഴികാട്ടൂ... ഞാൻ പിറകേയുണ്ടാവും..." എന്നാൽ കൊല്ലൂരെത്തിയപ്പോൾ പാദസരക്കിലുക്കം കേൾക്കാഞ്ഞ് സന്ദേഹിയായ ശങ്കരാചാര്യർ തിരിഞ്ഞുനോക്കി. പുഞ്ചിരിയോടെ ദേവി അവിടെത്തന്നെ ആദിപരാശക്തിയായി നിലകൊണ്ടു. ഖിന്നനായ ശങ്കരാചാര്യർക്ക്, നിത്യവും പുലർച്ചെ ചോറ്റാനിക്കരയിലെത്തിക്കൊള്ളാം എന്ന വാക്കിനു പുറമേ ദേവി ഒരുറപ്പുകൂടി കൊടുത്തു: 'കൊല്ലൂരിൽ ഒരു മലയാളി പോലും തന്നെ കാണാനെത്താതെ വന്നാൽ അന്ന് ഇവിടം വിട്ട് പൂർണ്ണമായും കേരളത്തിലേക്കു വന്നുകൊള്ളാം..." അത് ഒരിക്കലും സംഭവിച്ചതുമില്ല...! അടച്ചിടലിന്റെ ഈ ആസുരകാലത്തുപോലും മൂകാംബികാദർശനത്തിന് മലയാളികൾ കൊല്ലൂരേക്കുവന്നണയുന്നു...
കുട്ടിക്കാലത്തെന്നോ അച്ഛനമ്മമാരുടെ കൂടെയാണ് ഞാൻ ആദ്യമായി കൊല്ലൂരെത്തുന്നത്. പയ്യന്നൂരുകാരായ ഞങ്ങൾക്ക് ഏറെ അകലെയല്ല മൂകാംബികാദേവി. തെക്കൻ കർണാടകയിലെ മംഗലാപുരം വരെ തീവണ്ടികളും അവിടന്ന് കൊല്ലൂരേക്ക് ബസ്സുകളും സുലഭം. എല്ലാംകൂടി ഒരഞ്ചാറുമണിക്കൂർ യാത്ര. കുറച്ചുകൂടി മുതിർന്നപ്പോൾ, ഇഷ്ടാനുസരണം പെട്ടെന്നു തീരുമാനിക്കുന്നതായി ആ യാത്രകൾ. കൂട്ടുകാരായ ശ്രീകുമാറും വി. വി. പ്രഭാകരനും വി.പി. മനോഹരനും ഹരിയുമൊക്കെ ആ യാത്രകളിൽ പലപ്പോഴായി കൂട്ടാളികളായി. മനോഹരനും ശ്രീകുമാറും ഇപ്പോൾ വേറെ ലോകത്തേക്ക് യാത്ര പോയിക്കഴിഞ്ഞു. ശ്രീകുമാർ ശരിക്കും എന്റെ കുടജാദ്രി ഗുരുവുമാണ്. എത്ര തവണ അവനൊത്ത് ആ കാനനവഴി താണ്ടിയിട്ടുണ്ടെന്ന് പറയുക വയ്യ. അക്കാലത്ത് കൊല്ലൂരിൽ ചെല്ലുന്നതുതന്നെ കുടജാദ്രിയിൽച്ചെന്ന് ശങ്കരപീഠമേറാനും ചിത്രമൂലയിൽ ധ്യാനത്തിലിരിക്കാനും അംബാവനത്തിലെ മഞ്ഞിലലയാനുമാണെന്ന സ്ഥിതി വന്നു.
1993-ൽ ദൂരദർശനുവേണ്ടി 'കുടജാദ്രിയിലെ കാറ്റ്" എന്ന എന്റെ ഒരു ഡോക്യുമെന്ററി ഷൂട്ടിങ്ങിനായി പടനയിച്ചതും ശ്രീകുമാറായിരുന്നു. ടി.ജി. എന്ന മറ്റൊരു ശ്രീകുമാറായിരുന്നു ക്യാമറാമാൻ. ബൈജു പണിക്കരും എസ്.എൽ. പ്രദീപും ഞാനുമടങ്ങിയ സംഘം ഒരാഴ്ചയോളം നവരാത്രിക്കാലത്ത് കൊല്ലൂരും കുടജാദ്രിയിലും അലഞ്ഞുനടന്നു...
മൂന്ന്
എഴുത്തുകാരുടേയും കലാകാരന്മാരുടേയും പ്രിയസങ്കേതമാണ് കൊല്ലൂരും കുടജാദ്രിയുമൊക്കെ. എത്രയോ വർഷങ്ങളായി എം.ടി. വാസുദേവൻനായരും യേശുദാസും മൂകാംബികാസന്നിധിയിൽ പിറന്നാൾ ദിവസം വന്നു പ്രാർത്ഥിക്കുന്നു. എം.ടി.യുടെ പ്രശസ്തമായ 'വാനപ്രസ്ഥം" എന്ന നോവലിന്റെ ഭൂമിക മൂകാംബികാ പരിസരമാണ്. ഗുരുവും ശിഷ്യയും കുടജാദ്രിയിലെ തണുപ്പും ഭട്ടിന്റെ താമസസ്ഥലത്തെ പുൽപ്പായയും കരിമ്പടപ്പുതപ്പിനുള്ളിൽ മുരടനക്കുന്ന മോഹത്തണുപ്പിന്റെ സിംഹവുമൊക്കെ ഇപ്പോഴും മനസ്സിൽ നിറഞ്ഞു കിടക്കുന്നു... കാക്കനാടന്റെ മധുരസംഗീതം പൊഴിക്കുന്ന കുടജാദ്രി യാത്രാവിവരണം വായിച്ചതും ഓർമയിലുണ്ട്. എന്തൊരു ഭാവാർദ്രഭാഷയിലായിരുന്നു ആ പുസ്തകങ്ങൾ...!
'മംഗൾദുർഗ്" എന്ന എന്റെ ചെറുകഥയിലെ ജീവിതപരിസരവും മൂകാംബികയാണ്. വളരെ മുമ്പ് ഒരിക്കൽ ക്ഷേത്രപരിസരത്തെ അഡിഗമാരുടെ മഠങ്ങളിലൊന്നിൽ വെച്ച് ഞാൻ കണ്ടെത്തിയ പെൺകുട്ടിയാണ് അതിലെ നായിക. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹപ്രാർത്ഥനകളുമായി മൂകാംബികയിലെത്തിയ ഹരികൃഷ്ണനുമൊത്ത് അവൾ നാട്ടിലേക്കു മടങ്ങുന്നു...! 'ഏതോ വനസ്ഥലികളിൽ" എന്ന കഥയിലും ദേവിയെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.
നാല്
ത്രിമൂർത്തികൾക്കൊപ്പം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ദേവീരൂപങ്ങളും മൂകാംബികയിൽ സമ്മേളിക്കുന്നു. സരസ്വതീമണ്ഡപം എന്നും അക്ഷരവെളിച്ചത്താലും സംഗീതധ്വനികളാലും നൃത്തച്ചുവടുകളാലും ഉണരുന്നു. നവരാത്രിക്കാലത്ത് അക്ഷരപുണ്യം തേടി കുരുന്നുകളുടെ പ്രവാഹമാണിവിടേക്ക്. 1995-ൽ മകൾ വർഷയുടെ വിദ്യാരംഭം കുറിച്ചതും മൂകാംബികാസവിധത്തിൽത്തന്നെ. കുഞ്ഞുനാവിൽ സ്വർണം കൊണ്ട് പൂജാരിയായ അഡിഗ അക്ഷരപുണ്യം പകർന്നു. പിന്നെ എന്റെ മടിയിലിരുന്ന് അവൾ അരിയിൽ ഹരിശ്രീ കുറിച്ചു. എനിക്ക് ആദ്യാക്ഷരത്തിന്റെ അമൃത് പകർന്നുതന്ന അച്ഛനമ്മമാർ സാക്ഷിനിന്നു. വിദ്യാവിനോദിനിയായ മൂകാംബിക അരികിലിരുന്ന് പുഞ്ചിരി തൂകി.
(സതീഷ്ബാബു പയ്യന്നൂർ :
98470 60343
satheeshbabupayyanur@gmail.com)