'വീർ' എന്ന പദവി എടുത്തുകളയാനാവില്ല, സവർക്കറുടെ പ്രതിബദ്ധതയെ സംശയിക്കുന്നവർക്ക് മറുപടി നൽകി അമിത് ഷാ

Saturday 16 October 2021 8:41 PM IST

ന്യൂഡൽഹി: ഇന്ത്യയോടും സ്വാതന്ത്ര്യസമരത്തോടുമുള്ള വി.ഡി. സവർക്കറുടെ പ്രതിബദ്ധതയെ സംശയിക്കുന്നവർക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യസമര സേനാനിയുടെ ദേശസ്നേഹവും വീരതയും ചോദ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പ്രതികരിച്ചു. ഇത്തരം ആളുകൾക്ക് കുറച്ച് ലജ്ജയുണ്ടാകണമെന്നും ഷാ പറഞ്ഞു. സവർക്കർ മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം ബ്രിട്ടീഷുകാർക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ഷാ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

സവർക്കറിലേതെന്നപോലെ രാജ്യസ്നേഹത്തിന്റെ മനോവികാരം മറ്റാർക്കും ഇല്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഷാ പറഞ്ഞു. തന്റെ നിലപാട് മാറ്റാതെ, സമൂഹത്തിന്റെ എതിർപ്പിനെ അഭിമുഖീകരിക്കുകയും പ്രയാസകരമായ സാഹചര്യങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ തുറന്ന് പറയുകയും ചെയ്യുക. വളരെ കുറച്ച് ആളുകളിൽ മാത്രമുളള ഈ ധൈര്യം അദ്ദേഹത്തിൽ ഉണ്ടായിരുന്നതായി താൻ കരുതുന്നതായും ഷാ പറഞ്ഞു. ജയിലിൽ, എണ്ണ വേർതിരിച്ചെടുക്കുന്ന ക്രഷറിലെ കാളയെ പോലെ വിയർപ്പൊഴുക്കുകയും രണ്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയും ചെയ്ത ഒരാളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ സംശയിക്കാനാകുന്നു. ലജ്ജിക്കുന്നു, ഇന്ത്യയുടെ നീണ്ട സ്വാതന്ത്ര്യസമരകാലത്ത് നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികൾ ഈ ജയിലിൽ തടവിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല ജീവിതത്തിന് ആവശ്യമായതെല്ലാം സവർക്കറുടെ പക്കലുണ്ടായിരുന്നു. എന്നാൽ കഠിനമായ പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് മാതൃരാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കാണിക്കുന്നുവെന്നും ഷാ പറഞ്ഞു. ഈ സെല്ലുലാർ ജയിലിനേക്കാൾ വലിയ തീർത്ഥാടനമില്ല. ഈ സ്ഥലം ഒരു മഹാതീർത്ഥമാണ്, അവിടെ സവർക്കർ 10 വർഷത്തോളം മനുഷ്യത്വരഹിതമായ പീഡനങ്ങൾ സഹിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ധൈര്യവും ബലവും നഷ്ടപ്പെട്ടില്ല. സവർക്കറിന് വീർ എന്ന പേര് ഏതെങ്കിലും സർക്കാരല്ല നൽകിയത്, പകരം രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ അചഞ്ചലമായ ധൈര്യത്തിനും പിന്തുണ നൽകിക്കൊണ്ട് ആ പേര് നൽകുകയായിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങൾ സ്നേഹത്തോടെ നൽകിയ ഈ പദവി എടുത്തുകളയാനാവില്ലെന്നും ഷാ ആഭിപ്രായപ്പെട്ടു.

ആൻഡമാൻ-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. ആൻഡമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ 'തീര്‍ഥസ്ഥാന്‍' (പുണ്യസ്ഥലം) ആക്കി മാറ്റിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം യോ​ഗത്തിൽ പറയുകയുണ്ടായി.

Advertisement
Advertisement