ദിൽ സെ (കഥ) പരിഭാഷ: നീതു എൻ.വി.
അവരെക്കുറിച്ചുള്ള എല്ലാ സുന്ദരമായ കാര്യങ്ങളിലും വച്ച്, എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവരുടെ കുളിമുറിയുടെ ഗന്ധമായിരുന്നു. എന്തൊരു വിരോധാഭാസമെന്ന് തോന്നാമെങ്കിലും എനിക്ക് ഇപ്പോൾ പോലും അതിൽ സംശയമില്ല.
അവർക്ക് എന്നേക്കാൾ വളരെ പ്രായമുണ്ട്. അവരിൽ നിന്നും വളരെ ദൂരെ, അവർക്ക് തീർത്തും അജ്ഞാതമായി ഞാൻ ജനിക്കുമ്പോൾ അവർ അവരുടെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നിരിക്കും. പക്ഷേ ഞങ്ങളുടെ വഴികൾ പരസ്പരം കൂട്ടിമുട്ടാൻ വിധിക്കപ്പെട്ടിരുന്നു.
ഞാൻ കവിതയെഴുതി, അവർ നാടകങ്ങളും. ഞാൻ പ്രതിഫലമില്ലാത്ത മാസികകൾക്കായി എഴുതി, പണവും പ്രശസ്തിയും നേടിക്കൊടുത്ത തിയേറ്റർ ഗ്രൂപ്പുകൾക്കായി അവരും. അവരുടെ നാടകങ്ങൾ അരങ്ങേറിയപ്പോൾ ആദ്യ ഷോയിൽ തന്നെ ഞാൻ കാണാനെത്തി. എന്തൊക്കെയായാലും അവർ ഒരിക്കലും എന്റെ കവിതകൾ വായിക്കാൻ കൂട്ടാക്കിയില്ല.
പരസ്പരം ഉണ്ടായിരുന്ന താത്പര്യം പോലെ ഞങ്ങൾക്ക് സാഹിത്യത്തിൽ താത്പര്യമില്ലായിരുന്നു. സത്യത്തിൽ, അന്ന് കണ്ടുമുട്ടിയതിനുശേഷം, ഞങ്ങൾ രണ്ടുപേരും വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ, മാസങ്ങളോളം സാഹിത്യത്തിന്റെ റഡാറിനു പുറത്തായിരുന്നു ഞങ്ങൾ.
അവർ ഒരു വിധവ. ബന്ധങ്ങളോട് വിമുഖതയൊന്നുമില്ല. ഞാൻ ഒരിക്കലും അവളോടൊപ്പം കഴിഞ്ഞിരുന്നില്ല. അതിന് കഴിയുമായിരുന്നു, പക്ഷേ എനിക്ക് എന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണമായിരുന്നു. പിന്നെ പത്രമാദ്ധ്യമങ്ങളും എന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു. എന്റെ മുപ്പത്തിയൊന്നാം ജന്മദിനത്തിന് ശേഷമായിരുന്നു ഞാൻ അവളെ ആദ്യമായി കണ്ടത്. ഒരു പുസ്തക പ്രകാശനത്തിൽ വച്ച്.
''ഹേയ്, ഇതാണ് ഷീല. നിങ്ങൾ തമ്മിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് തോന്നുന്നു.""
ആ മീറ്റിംഗിൽ കവിതാസമാഹാരം പുറത്തിറക്കാനിരുന്ന പെൺകുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
''ഹലോ... എനിക്ക് അറിയാം. പക്ഷേ, സത്യം പറഞ്ഞാൽ, ആദ്യമാണ് നേരിൽ കാണുന്നത്. നിങ്ങളെ കണ്ടതിൽ സന്തോഷം, ഷീല.""
അവരുടെ കുടുംബപ്പേരിലോ (മിസ്സിസ്. ലളിത്) അല്ലെങ്കിൽ അവരുടെ ആദ്യ പേരിലോ ( ഞാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു പേര്) അല്ലെങ്കിൽ മാഡം എന്ന പേരിൽ വേണോ അവരെ അഭിസംബോധന ചെയ്യേണ്ടത് എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഒടുവിൽ, അവർ വളരെ സുന്ദരിയായതിനാൽ, ഞാൻ ഏറ്റവും അടുപ്പമുള്ള അഭിസംബോധന തന്നെ തീരുമാനിച്ചു.
ചടങ്ങിൽ ഒന്നിച്ചിരുന്നു, ഒരേ പ്രസംഗങ്ങൾ ശ്രദ്ധിച്ചു, ഒരേ തമാശകൾക്ക് ചിരിക്കുകയും ഒരേ കാമറകൾക്കു മുന്നിൽ പുഞ്ചിരിക്കുകയും ചെയ്തു. മീറ്റിംഗ് കഴിഞ്ഞപ്പോൾ ഒരുമിച്ച് ആ കവിതാ സമാഹാരം വാങ്ങാൻ പോയി, തുടർന്ന് ലഘുഭക്ഷണത്തിന് സമീപം ഒന്ന് നിന്നു.
''നിങ്ങൾക്ക് കാപ്പിയാണോ ഇഷ്ടം? ഞാനും സാധാരണ കാപ്പിയാണ് കുടിക്കാറ്. പക്ഷേ ഇത് ചായയാണ്. അത്ര മോശമല്ല.""
''ഞാൻ എപ്പോഴും ചായ കുടിക്കും. നിങ്ങൾക്ക് ചായ എന്ന പോലെ എനിക്കും കാപ്പി പരിചയമില്ല. എന്തായാലും നല്ല കാപ്പി.""
അതിൽത്തുടങ്ങി ഞങ്ങൾ ഒരു നീണ്ട സംഭാഷണം നടത്തി. ആര് എന്തു പറഞ്ഞു എന്നുള്ളത് വിഷയമായിരുന്നില്ല. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഞങ്ങൾ വ്യത്യസ്തരായിരുന്നതിനേക്കാൾ സമാനരായിരുന്നു. എങ്കിലും ഞങ്ങളുടെ ചുറ്റുമുള്ള ജനക്കൂട്ടത്തിൽ നിന്ന് ഞങ്ങൾ തികച്ചും വ്യത്യസ്തരായിരുന്നു എന്നതാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ വെളിപ്പെട്ട ഒരു വസ്തുത.
ഒരു നാടകത്തിനായി അവിടെ വീണ്ടും കണ്ടുമുട്ടാൻ ഞങ്ങൾ തീരുമാനിച്ചു. അവർ എഴുതിയ നാടകം. ഔപചാരികമായ കാര്യങ്ങൾക്കപ്പുറം ഞങ്ങൾ അതിനെക്കുറിച്ചു ചർച്ച ചെയ്തില്ലെങ്കിലും അത് വളരെ ആസ്വാദ്യമായിരുന്നു.
ഞങ്ങൾക്ക് സംസാരിക്കാൻ മറ്റ് ആയിരം കാര്യങ്ങളുണ്ടായിരുന്നു. ഞങ്ങൾ ഒരു തരത്തിലും ഭാഗമായിട്ടില്ലാത്ത കാര്യങ്ങൾ. നവോത്ഥാനം, CERN, ക്ഷേത്രപ്രവേശന വിളംബരം, ബാംഗ്ലൂർ തുടങ്ങിയവ. രണ്ടാഴ്ചയ്ക്കുള്ളിൽ, ഞങ്ങളുടെ കൂടിക്കാഴ്ച ഒരു ദൈനംദിന കാര്യമായി. ഒരുമിച്ച് നടക്കാനും റൈഡിനും സിനിമയ്ക്കും പോയി, ഷോപ്പിംഗിനും. ഓരോ തവണയും ഓരോ കടകളിൽ. അവർ എന്ത് വാങ്ങിയാലും, ഞാൻ അത് തന്നെ എന്റെ ഭാര്യയ്ക്ക് ഒരു ഗിഫ്റ്റായി വാങ്ങി. അത്രത്തോളം അവരുടെ ടേസ്റ്റ് ഞാൻ ഇഷ്ടപ്പെട്ടു.
സത്യത്തിൽ എനിക്ക് എന്റെ മറ്റ് സുഹൃത്തുക്കളെ കുറച്ചു നഷ്ടമായി, കുടുംബത്തോടൊത്തുള്ള വേളകൾ ഒരുപാട് നഷ്ടമായി. ഏറെ ജിജ്ഞാസ പ്രകടിപ്പിച്ച ചില ആളുകളോട് ഞാൻ അവർ എന്റെ അദ്ധ്യാപികയാണെന്ന് പറഞ്ഞു. അങ്ങനെ നുണ പറയുന്നതിൽ ഒരു ത്രില്ലുണ്ടായിരുന്നു.
''ശരിക്കും? അവര് നിന്നെ എവിടെ വച്ചാ പഠിപ്പിച്ചത്?""
''കോളേജിൽ.""
''ഹോ, നിന്റെയൊക്കെ ഒരു കാലം. ഇപ്പോഴുംനല്ല ലുക്കാ. അന്നൊക്കെ എന്തായിരിക്കും!""
''അന്നൊക്കെ ടീച്ചറല്ലേ..."" ഞാൻ ആ സുഹൃത്തിനെ സമാധാനിപ്പിക്കാനായി പറഞ്ഞു.
പണ്ടേ അവരെ കണ്ടുമുട്ടാത്തതിന്റെ വിഷമം ഉള്ളിൽ നിറഞ്ഞു
വീട്ടിൽ താമസിച്ചെത്തുന്നതിന്റെ കാരണം സ്കൂളിൽ സെക്കൻഡ് ലാംഗ്വേജായി പഠിച്ച സ്പാനിഷ് ഒന്നു പൊടി തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. ഞാൻ ഷീലയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ ഒരു ചിരി അടക്കി, എന്നോട് ചോദിച്ചു.
''സ്പാനിഷ് എന്നത് ഒരു പട്ടിയുടെ ഇനമല്ലേ?""
പൊട്ടിപ്പൊട്ടി ചിരിക്കുന്നതുവരെ എനിക്കാ തമാശ മനസിലായില്ല.
അവരുടെ വീട് നല്ല വെളിച്ചമുള്ളതും ശീതളവുമായിരുന്നു. അദൃശ്യമായി കിടക്കുന്ന അഭൗമമായ ഏതോ വനജ്യോത്സനയിൽ നിന്നെന്നപോലെ മനോഹരമായ ഒരു സുഗന്ധം വീടിനു ചുറ്റും തങ്ങിനിന്നു. എന്തൊക്കെയായാലും ഏറ്റവും സവിശേഷമായത് അവരുടെ കുളിമുറിയിലെ സൗരഭ്യമായിരുന്നു. വളരെ അപൂർവമായ ഒന്ന്. അതിമനോഹരം. ഞാൻ അവിടെ ഉള്ളപ്പോഴെല്ലാം അതാസ്വദിച്ചു.
ഒരിക്കൽ ഞാൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ സൗമ്യമായി ചിരിച്ചു.
''ഇത് എന്റെ കുടുംബ വീടിന്റെ ശേഷിപ്പാണ്. ആ ഓർമ നിലനിർത്താൻ ഞാൻ ഇത് ഇന്നും ഉപയോഗിക്കുന്നു. ഞാൻ ജനിച്ചത് ഇത്രപോലും വെൽ ടു ഡൂ ആയിട്ടല്ല, കേട്ടോ! അച്ഛന്റെ ബഡ്ജറ്റിൽ ഇതൊക്കെ ഒതുങ്ങുമായിരുന്നുള്ളൂ.""
അവൾ പരിഹാസ്യരൂപേണെ പറഞ്ഞതാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിച്ചില്ല.
രണ്ടാഴ്ച മുമ്പ്, കൊടൈക്കനാലിലേക്കുള്ള യാത്രാമദ്ധ്യേ, എനിക്കും എന്റെ ഭാര്യയ്ക്കും ഒരു കണക്ഷൻ ബസ് മിസായി വളരെ ചെറിയ ഒരു പട്ടണമായ വത്തിലക്കുൺട്രത്തിൽ താമസസൗകര്യം കണ്ടത്തേണ്ടി വന്നു. ഞങ്ങൾ കണ്ടെത്തിയ അവിടുത്തെ ഏറ്റവും മികച്ച ഹോട്ടൽ പക്ഷേ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായതായിരുന്നു. ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങാൻ പുറപ്പെടുമ്പോൾ, ബാത്ത്റൂം വൃത്തിയാക്കാൻ റൂം സർവീസിൽ അറിയിക്കാൻ ഭാര്യ എന്നോട് ആവശ്യപ്പെട്ടു.
ഞാൻ ഭക്ഷണവുമായി തിരിച്ചെത്തിയപ്പോൾ, ബാത്ത് റൂം വൃത്തിയാക്കാൻ വന്ന പയ്യനുമായി എന്റെ ഭാര്യ വഴക്കിടുന്നു.
കുളിമുറി വൃത്തിയാക്കാൻ ആ പയ്യൻ വിലകുറഞ്ഞ ഫ്ളോർ ക്ലീനർ ഉപയോഗിച്ചെന്ന് പറഞ്ഞാണ്. അതിന്റെ ദുർഗന്ധം അവൾക്ക് അസഹനീയമായിരുന്നു. അത് ഏറ്റവും വിലകുറഞ്ഞതും വല്ലാത്തൊരു നാറ്റമുള്ളതുമാണെന്ന് അവൾ വിശദീകരിച്ചു. അത് ആദ്യമൊന്നും എനിക്ക് മനസിലായില്ല.
എന്ത് കൊണ്ടോ ഞാൻ ഷീലയെക്കുറിച്ച് ചിന്തിച്ചുപോയി. എന്തുകൊണ്ടാണെന്ന് അവരെക്കുറിച്ച് പെട്ടെന്ന് ഓർത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടു. തീർച്ചയായും, ഷീല ഇങ്ങനെ നിയന്ത്രണം വിട്ട് പെരുമാറില്ല, അത് ഓർത്തിട്ടാകാം.
എന്നാൽ ശരിക്കും ഷീലയെക്കുറിച്ച് അപ്പോൾ ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.
ഞങ്ങളുടെ കുളിമുറിയിൽ നിന്ന് വശ്യമായ ഒരു സുഗന്ധം വരുന്നുണ്ടായിരുന്നു.
അന്നു രാത്രി, ഭാര്യ ഉറങ്ങാൻ കിടന്ന് വളരെ കഴിഞ്ഞിട്ടും ഞാൻ ബാൽക്കണിയിൽ പാൽനിലാവും തണുത്ത ഈർപ്പമുള്ള കാറ്റും ആസ്വദിച്ചിരുന്നു. ഷീലയെ എത്രമാത്രം ഞാൻ പ്രണയിക്കുന്നുവെന്ന് ചിന്തിച്ചുകൊണ്ട്.