പ്രിയങ്ക ഗാന്ധി ആഗ്രയിലെത്തി; പൊലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദർശിച്ചു, കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകും
Thursday 21 October 2021 8:19 AM IST
ലക്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഗ്രയിലെത്തി. പൊലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദർശിച്ചു. യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രിയങ്ക അറിയിച്ചു. കസ്റ്റഡിയിൽവച്ച് പൊലീസ് അരുണിൽ നിന്ന് ചില രേഖകൾ ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളിയായ അരുണാണ് മരിച്ചത്. യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്കയെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നായിരുന്നു പൊലീസ് നടപടി. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രിയങ്കയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് അധികൃതർ സന്ദർശനാനുമതി നൽകിയത്.