മകനെ കാണാൻ ഷാരൂഖ് മുംബയ് ജയിലിൽ എത്തി, കൂടിക്കാഴ്ച്ച അറസ്റ്റിന് ശേഷം ആദ്യമായി
മുംബയ്: ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകനെ കാണാൻ നടൻ ഷാരൂഖ് ഖാൻ എത്തി. മുംബയ് ആർതർ റോഡിലെ ജയിലിലാണ് ആര്യൻ ഖാനെ കാണാൻ ഷാരൂഖ് എത്തിയത്. ഒക്ടോബർ മൂന്നിന് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബയ് സ്പെഷ്യൽ കോടതി തള്ളിയിരുന്നു.
#WATCH Actor Shah Rukh Khan reaches Mumbai's Arthur Road Jail to meet son Aryan who is lodged at the jail, in connection with drugs on cruise ship case#Mumbai pic.twitter.com/j1ozyiVYBM
— ANI (@ANI) October 21, 2021
ഏകദേശം 20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചെലവഴിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന സന്ദർശന വിലക്കിന് അയവുവന്നതിന് പിന്നാലെയാണ് മകനെ കാണാൻ ഷാരൂഖ് ജയിലിലെത്തിയത്. രണ്ട് തവണയും സ്പെഷ്യൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആര്യന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കും.
കഴിഞ്ഞ ദിവസം ആര്യൻ മാതാപിതാക്കളായ ഷാരൂഖിനോടും ഗൗരി ഖാനോടും വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ആര്യൻ ഖാന്റെ വാട്ട്സാപ്പ് ചാറ്റുകളിൽ നിന്ന് അനധികൃത ലഹരി മരുന്ന് ഇടപാടുകളിൽ ബന്ധമുണ്ടെന്ന് തെളിയുന്നതായി ചൂണ്ടിക്കാണിച്ചാണ് ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. ആര്യൻ ഖാനും ലഹരി മരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ആര്യനിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ലെങ്കിലും സുഹൃത്ത് അർബാസ് മെർച്ചൻന്റിന്റെ ഷൂസിൽ ആറ് ഗ്രാം ചരസ് ഒളിപ്പിച്ചിരുന്നത് ആര്യന് അറിയാമായിരുന്നത് ബോധപൂർവമായ കൈവശാവകാശമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.