കൊൽക്കത്ത ഇരട്ടക്കൊലപാതകം: നഴ്സ് അറസ്റ്റിൽ

Friday 22 October 2021 12:08 PM IST

കൊൽക്കത്ത: എൻജിനീയറിംഗ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ സുബിർ ചകിയുടെയും ഡ്രൈവറുടെയും കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നഴ്‌സായ മിഥു ഹൽദാർ (61) അറസ്റ്റിൽ. ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന ഇവരുടെ മകന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ഞായറാഴ്ചയാണ് കൊൽക്കത്തയിലെ കിൽബർൺ എൻജിനീയറിംഗ് സ്ഥാപനത്തിന്റെ എം.ഡിയായ സുബിൽ ചാകിയേയും അവരുടെ ഡ്രൈവർ റബിൻ മണ്ഡലിനേയും വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കഴുത്തിലും കാലിനും ശരീരത്തിലും നിരവധി പരിക്കുകളുണ്ടായിരുന്നു. വീട്ടിലെ രണ്ട് നിലകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കവർച്ചയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. പത്ത് വർഷമായി സുബിർ ചാകിക്കൊപ്പമുള്ള ആളാണ് ഡ്രൈവറായ റബിൻ മണ്ഡൽ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവിൽപനയുമായി ബന്ധപ്പെട്ട പത്രപ്പരസ്യം കണ്ട് മിഥു ഹൽദാറും മകനും സുബിർ ചാകിയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ വീട് ഇരുവരും ദിവസങ്ങൾക്ക് മുമ്പ് സന്ദർശിച്ചു. വസ്തുവിൽ താത്പര്യമുണ്ടെന്നറിയിച്ച് സുബിർ ചാകിയെ മിഥുവും മകനും വീണ്ടും വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിൽ മറ്റ് ചിലർക്കും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മിഥു നഴ്സാണെന്നും ഡയമണ്ട് ഹാർബർ മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ മകനും മുഖ്യപ്രതിയാണെന്ന് പൊലീസ് സംശയിക്കുന്ന വിക്കിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇവരുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement
Advertisement