അനന്യ പാണ്ഡെയ്ക്ക് കോളിവുഡിൽ നിന്നും കടുംവെട്ട്? താരത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി മയക്കുമരുന്ന് കേസ്
മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ പേര് ഉയർന്നുവന്നത് ഏറെ ചർച്ചയായിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സംഘം നടിയെ രണ്ടുതവണ ചോദ്യം ചെയ്യുകയും എൻ.സി.ബിക്ക് മുന്നിൽ ഹാജരാകാൻ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. ഈ കേസിന്റെ സ്വാധീനം ഇപ്പോൾ താരത്തിന്റെ കരിയറിലും ദൃശ്യമാണ്. മയക്കുമരുന്ന് കേസിൽ പേര് വന്നതിന് പിന്നാലെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ്‌യുടെ സിനിമയിൽ നിന്നും അനന്യയെ ഒഴിവാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ താരമായ വിജയ് ഉടൻ തന്നെ തന്റെ 66ാമത്തെ ചിത്രത്തിൽ അഭിനയിക്കും. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഈ സിനിമ പിന്നീട് ഹിന്ദിയിലും മൊഴിമാറ്റം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അനന്യ പാണ്ഡെയെയാണ് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് അനന്യയെ ഒഴിവാക്കിയതായാണ് ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഒഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം കാർത്തിക് ആര്യന്റെ 'പതി പത്നി ഔർ വോ' എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ഇതുകൂടാതെ, ഇഷാൻ ഖട്ടറിനൊപ്പം 'ഖാലി പീലി' എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു. ഈ ചിത്രം ഒ.ടി.ടിയിൽ പുറത്തിറങ്ങി. എന്നാൽ, ഈ മൂന്ന് ചിത്രങ്ങൾക്കും ബോക്സോഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ലെെഗർ എന്ന സിനിമയിലും അനന്യ പ്രവർത്തിക്കുന്നുണ്ട്.