സെൻട്രൽ വിസ്തയ്ക്കെതിരെയുള്ള ഹർജി പിഴയോടെ തള്ളണം: കേന്ദ്രം

Saturday 30 October 2021 12:00 AM IST

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ നൽകിയ ഹർജി പിഴ സഹിതം തള്ളണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സെൻട്രൽ വിസ്ത പദ്ധതി നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് വിനോദത്തിനായും മറ്റും വന്നിരിക്കാനുള്ള ഇടങ്ങളാണെന്ന് ചൂണ്ടിക്കാട്ടി രാജീവ് സൂരി എന്നയാൾ സമർപ്പിച്ച ഹർജിയാണ് തള്ളണമെന്ന കേന്ദ്രം ആവശ്യപ്പെട്ടത്. വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ അടുത്ത പന്ത്രണ്ടിനകം മറുപടി നൽകണമെന്ന് പരാതിക്കാരനോട് വ്യക്തമാക്കിയ കോടതി കേസ് 16ന് പരിഗണിക്കാൻ മാറ്റി.

ഹർജിക്കാരൻ ഉന്നയിക്കുന്ന,​ നിലവിൽ പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം കഴിഞ്ഞ 90 വർഷമായി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമുള്ളതാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തൽ വ്യക്തമാക്കുന്നു.

ഇക്കാലയളവിൽ ഇവിടം വിനോദ ഉപാധിക്കായോ പൊതുജനങ്ങൾക്കായോ തുറന്ന് കൊടുത്തിട്ടില്ല. ജനവാസ കേന്ദ്രം പോലുമല്ല. പ്രതിരോധ മന്ത്രാലയം ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അടുത്തുണ്ടായിരുന്ന കളിസ്ഥലവും ഇപ്പോൾ നിലവിലില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സെൻട്രൽ വിസ്ത പദ്ധതി മാസ്റ്റർ പ്ലാനിൽ പൊതുജനങ്ങൾക്ക് വിനോദോപാധികൾക്കുള്ള കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

എന്നാൽ, പുതിയ പാർലമെന്റ് മന്ദിരവും ഉപരാഷ്ട്രപതിയുടെ വസതിയും ഉൾപ്പടെയുള്ള കെട്ടിട സമുച്ചയങ്ങൾ ഇവിടെ വരുന്നതിനാൽ പൊതുജനങ്ങൾക്ക് യഥേഷ്ടം തുറന്നു കൊടുക്കാവുന്ന വിധത്തിൽ വിനോദ സ്ഥലങ്ങൾ ഇവിടെ അനുവദിക്കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം സോളിസിറ്റർ ജനറൽ വിനോദ് മെഹ്‌ത്ത ചൂണ്ടിക്കാട്ടിയത്.

Advertisement
Advertisement