പെൺകുട്ടികൾ നാടുവിട്ട സംഭവം: പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരന്മാർക്ക് ജാമ്യം
കൊച്ചി: എറണാകുളം നഗരത്തിൽ ചെരിപ്പ് കച്ചവടം നടത്തുന്ന ഡൽഹി സ്വദേശിനിയുടെ മകൾ പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട പെൺകുട്ടിയുടെ രണ്ട് സഹോദരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും ആൾജാമ്യവും വ്യവസ്ഥ ചെയ്തതിന് പുറമേ പ്രതികൾ എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്നും തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. അഞ്ച് മക്കളുള്ള ഡൽഹി സ്വദേശിനിയുടെ രണ്ട് പെൺമക്കൾ ആഗസ്റ്റ് 21ന് നാടുവിട്ട് പോയതോടെയാണ് കേസിന്റെ തുടക്കം. പെൺകുട്ടികളെ പൊലീസ് ഡൽഹിയിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച് മൊഴിയെടുത്തിരുന്നു. സോഹോദരന്മാർ തന്നെ പീഡിപ്പിച്ചതായാണ് 19 വയസുള്ള മുത്ത പെൺകുട്ടി മൊഴിനൽകിയത്. ഈ സംഭവം 2016ൽ പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് നടന്നതിനാൽ രണ്ട് സഹോദരന്മാർക്കെതിരെയും പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺമക്കളെ കാണാതായെന്ന് പരാതി നൽകിയതിന് ആൺമക്കളെ പൊലീസ് കേസിൽ കുടുക്കിയെന്നും ഇവരെ മോചിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ ചോദിച്ചെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പെൺകുട്ടികളെ ഡൽഹിയിൽ നിന്ന് കണ്ടെത്തിയ അന്വേഷണ സംഘം മുത്തകുട്ടിയെ പീഡിപ്പിച്ച സുബൈർ ഖുറേഷി എന്ന വ്യക്തിയെയും അറസ്റ്റുചെയ്തിരുന്നു. പെൺകുട്ടിയെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും മൂത്ത കുട്ടിക്കൊപ്പം പോയ സഹോദരിയുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജാമ്യ ഹർജിയിൽ വിധി പറഞ്ഞ അഡിഷണൽ ജില്ലാ കോടതി വ്യക്തമാക്കി.