താഡോബായിലെ തടാകങ്ങൾ
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന താഡോബാ ദേശീയ ഉദ്യാനവും കടുവാ റിസർവും സന്ദർശിക്കാനിടയായി.1955 ൽ സ്ഥാപിതമായതാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഈ ദേശീയ ഉദ്യാനം. അന്ധാരി കടുവാ സങ്കേതവും ചേർന്ന ഈ കാട് ധാരാളം തടാകങ്ങളും ഉറവകളും കൊണ്ടു സമൃദ്ധമാണ്. വനംവകുപ്പിന്റെ പരിമിത സൗകര്യം മാത്രമുള്ള ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങി. ധാരാളം പ്രൈവറ്റ് റിസോർട്ടുകളും അതിനു ചുറ്റും നിലവിലുണ്ട്. ഗസ്റ്റ് ഹൗസിന്റെ മാനേജർ കൊനാൽ പറഞ്ഞു; സിനിമാതാരങ്ങളും മറ്റും വന്നാൽ പ്രൈവറ്റ് ഗസ്റ്റ് ഹൗസുകളിലാണ് തങ്ങുക. പക്ഷെ കടുവാ സഫാരിക്കു പോകണമെങ്കിൽ വനംവകുപ്പിന്റെ അക്രഡിറ്റേഷനുള്ള ഗൈഡും ഡ്രൈവറുമുള്ള ജിപ്സി ഓപ്പൺ ജീപ്പുകൾ മാത്രം. ഇലക്ട്രിക് വണ്ടികളാക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടുവത്രേ. ഒരു ദിവസം ഒരു കരടി വന്ന് ഗസ്റ്റ് ഹൗസ് വരാന്തയിൽ ഇരുന്നു. ഗസ്റ്റ് ഹൗസിനു പുറത്തുള്ള വിശാലമായ തടാകം പോലും വറ്റി വെള്ളം കുറയുമത്രേ. അപ്പോൾ വെള്ളം കുടിക്കാനായി മൃഗങ്ങൾ വരുന്നതാണ്.ജോവർ കൊണ്ടുള്ള ചൂട് ചപ്പാത്തിയും ദാലും കോളിഫ്ളവർ കറിയും വിളമ്പുന്ന സുരേഷ് ആഹാരത്തിനൊപ്പം സ്നേഹവും കൂടി വിളമ്പുന്നുണ്ടായിരുന്നു. രാവിലെ ആറ് മണിയ്ക്കു സഫാരിക്ക് പുറപ്പെടുമ്പോൾ ഗൈഡ് വസന്ത് റിസർവിലെ കടുവകൾ, മറ്റു മൃഗങ്ങൾ, പക്ഷികൾ ഇവയെക്കുറിച്ചു വാചാലനായി. ഒരു കുഞ്ഞു സമ്പാർ സാകൂതം നോക്കി അപകട സൂചന നൽകുന്ന ശബ്ദം പുറപ്പെടുവിച്ചു. കൂറ്റൻ കാട്ടുപോത്താവട്ടെ ഇതൊന്നും തന്റെ വിഷയമേ അല്ലെന്ന മട്ടിൽ മേച്ചിൽ തുടർന്നു. തടാകത്തിൽ നിശ്ചലനായി കിടക്കുന്ന മുതലയെ കണ്ടാൽ ഏതോ തപസ്സിലാണ്ടപോലെ. നീന്താനിറങ്ങുന്നവരെ മുതല പിടിച്ചേക്കാം; രക്ഷപ്പെടുന്നവർ പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്ന ബോർഡ് കൗതുകമുണർത്തി.
ഒരു പ്രധാന നിരത്തിന്റെ വശങ്ങളിലായി കൽസ്തൂപങ്ങൾ കണ്ടു. അവയുടെ മുകളിൽ ചെറുപാത്രം പോലെ… അതിൽ എണ്ണനിറച്ചു കത്തിച്ചിരുന്ന വഴിവിളക്കുകളായിരുന്നത്രേ. ഇവ സ്ഥാപിച്ചത് 13-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടു വരെ ചന്ദാ രാജ്യം (ഇന്നത്തെ ചന്ദ്രപൂർ) ഭരിച്ചിരുന്ന ഗോത്രവർഗ ഗോണ്ട് രാജവംശത്തിലെ ഒരു രാജാവാണ്. രാത്രി ഉൾക്കാടുകളിലേക്കുള്ള സഞ്ചാരത്തിനായി സ്ഥാപിച്ചവയാണത്രേ ഈ വഴിവിളക്കുകൾ. ചന്ദാ രാജാക്കന്മാർ അഞ്ചു നൂറ്റാണ്ടുകൾ തുടർച്ചയായി ഈ രാജ്യം ഭരിച്ചു. ഒരു രാജാവ് ഏതാണ്ട് ശരാശരി 45 വർഷം രാജ്യം ഭരിച്ചു. ഇത് ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്. തലമുറകളായി നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടാവുക; വലിയ രക്തരൂഷിത വിപ്ലവങ്ങളൊന്നുമുണ്ടാകാതെ അവർക്കു സ്വതന്ത്രമായി രാജ്യം ഭരിക്കാനാവുക. ഇതു തീർച്ചയായും പൊതുവേ കാണപ്പെടാത്ത ഒന്നാണ്. ഇതിന്റെ കാരണം ചികയുക വളരെ കൗതുകകരമായി തോന്നി. കാർഷികവൃത്തിക്കാണത്രേ ഗോണ്ട് രാജാക്കന്മാർ പ്രാധാന്യം നൽകിയത്. ഒരു രാജാവ് ജലാശയങ്ങളുണ്ടാക്കുന്ന കർഷകർക്ക് ആ ജലാശയം കൊണ്ട് നനച്ചു വളർത്താവുന്നത്ര കൃഷിയിടം പതിച്ചു നൽകിയത്രേ. നിലം തരിശിടുന്ന ഭൂവുടമകളിൽ നിന്ന് ഭൂമി തിരിച്ചെടുക്കുകയും ചെയ്തു. വനത്തിന്റെ ഉൾമേഖലകളിലായി ഒട്ടേറെ ഗോത്രവർഗ ഗ്രാമങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത്തരം പല ഗ്രാമങ്ങളും കടുവാ സങ്കേതത്തിൽ നിന്നൊഴിപ്പിച്ച് അവരെ പുനരധിവസിപ്പിച്ചു. ഒരു പുൽമേടു കണ്ടിട്ട് തരിശിട്ട കൃഷി ഭൂമി പോലെയുണ്ടല്ലോ എന്നു ഞാൻ പറഞ്ഞു. വസന്തിന്റെ മറുപടി, 'അതു ശരിയാണ് ഇവിടെ ഗോത്രവർഗ ഗ്രാമമായിരുന്നു. അവർ കൃഷി ചെയ്തിരുന്ന ഭൂമിയാണിത്; അവരെ മറ്റൊരിടത്തേക്കു മാറ്റി പാർപ്പിച്ചു". ചന്ദ്രപൂരിൽ പലതരം അരി (മഹാരാഷ്ട്രയുടെ നെല്ലറ), സോയാബീൻ, പഞ്ഞി തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. പരമ്പരാഗതമായി നന്നായി കൃഷി ചെയ്തിരുന്ന, കാർഷിക സംസ്കാരത്തിന്റെ കേന്ദ്രമാണു ചന്ദ്രപൂർ. ഈ ഒരൊറ്റ ജില്ലയിൽ തന്നെ ധാരാളം കാർഷിക കോളേജുകളും ഉണ്ട് . പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഗോണ്ട് രാജാക്കന്മാർ കാർഷിക ഉപകരണങ്ങൾ കാഴ്ചയായി കർഷകരിൽ നിന്ന് സ്വീകരിക്കുകയും അവ പിന്നീട് പൊന്നിൽ തീർക്കുകയും ചെയ്തിരുന്നുവത്രേ. വന്യതയും കാർഷിക വൃത്തിയും ഒരുമിച്ചു പോവുക എന്ന അപൂർവകാഴ്ച താഡോബായിൽ നിലനിൽക്കുന്നത് ചരിത്രത്തിന്റെ ശേഷിപ്പായിട്ടു തന്നെ. ചതുപ്പും തടാകങ്ങളും മരങ്ങളും പുൽമേടുകളുമൊക്കെച്ചേർന്ന് നീർത്തടങ്ങളും മണ്ണുറപ്പും ഒരുപോലെ നിലനിറുത്തുന്നു. തൃശൂർ പൊലീസ് അക്കാഡമിയിൽ മഴക്കുഴികളും കൃത്രിമ തടാകങ്ങളും കൊണ്ട് വരൾച്ചമാറ്റിയ കാര്യം എനിക്കോർമ്മ വന്നു. മണ്ണെടുപ്പും കുന്നിടിക്കലും നിർമ്മിതികളുടെ ആധിക്യവുമില്ലാതെ ആ സ്ഥലം നൂറ്റാണ്ടുകൾ നിലനിന്നാൽ ഒരിക്കൽ വെള്ളത്തിനു ദൗർലഭ്യമുണ്ടായിരുന്ന സ്ഥലമായിരുന്നു അതെന്നു നാം മറക്കും. അടൂർ ഗോപാലകൃഷ്ണന്റെ മകൾ അശ്വതി മഹാരാഷ്ട്ര കേഡറിൽ ജോലി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. നാസിക്കിലെ പൊലീസ് അക്കാഡമിയിൽ പരേഡ് ഗ്രൗണ്ടിൽ മഴക്കാലത്തു വെള്ളം നിറഞ്ഞിരുന്നു. അതുമാറ്റിയ കഥ അശ്വതി എന്നോടു പറഞ്ഞു. ഗ്രൗണ്ടിനു ചുറ്റും കാനവെട്ടി, ഗ്രാവൽ കൊണ്ടും കമ്പിവല കൊണ്ടും ലെയറിംഗ് ചെയ്ത് ഗ്രൗണ്ടിലെ വെള്ളം നിയന്ത്രിക്കുക മാത്രമല്ല, കിണറുകളിലെല്ലാം വെള്ളത്തിന്റെ സമൃദ്ധി സൃഷ്ടിച്ച് ക്വാർട്ടേഴ്സുകളിൽ ഉപയോഗിക്കുകയും ചെയ്തുവത്രേ. പരിസ്ഥിതി മെച്ചപ്പെടുത്താനായി അശ്വതി നടത്തിയ ആ നിശ്ശബ്ദവിപ്ലവം എത്ര മനുഷ്യരുടേയും ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥയാണു മെച്ചപ്പെടുത്തിയത് ! ഇത്തരം മാതൃകകൾ സൃഷ്ടിക്കുന്നവരാണ് യഥാർത്ഥ നേതാക്കന്മാർ.