ലക്ഷങ്ങളുടെ ചന്ദനതടിയുമായി മൂന്നുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: തലവിൽ വിളയാർക്കോട് മുറിച്ചുകടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന 133 കിലോ ചന്ദന തടികളുമായി മൂന്ന് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളോറയിലെ ഗോപാലകൃഷ്ണൻ (48), കെ.പ്രദീപൻ(48), ബിനേഷ്കുമാർ(43) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.രതീശൻ അറസ്റ്റ് ചെയ്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ സംഘത്തിലുണ്ടായിരുന്ന ഷിബു എന്നയാൾ ഓടി രക്ഷപ്പെട്ടു. പ്രതികൾ എത്തിയ ബൈക്കും സ്കൂട്ടറും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു തലവിൽ വിളയാർക്കോടെ വിജനമായ പറമ്പിലെ ചന്ദന മരങ്ങളാണ് സംഘം കടത്താൻ ശ്രമിച്ചത്. സ്ഥലത്ത് വനംവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് 17 കിലോ ചന്ദന മുട്ടികൾ കണ്ടെടുത്തത് .പിടിയിലായ മൂന്ന് പേരെയും ചോദ്യം ചെയ്തപ്പോഴാണ് കടത്തിന് പിന്നിൽ കൂടുതലാളുകളുണ്ടെന്ന് മനസിലായത്, മോഷ്ടിച്ച് കൊണ്ട് വരുന്ന ചന്ദനമുട്ടികൾ വാങ്ങുന്ന ഓലയമ്പാടി പെരുവാമ്പയിലെ നസീറിന്റെ വീട്ടിൽ വനംവകുപ്പുദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 116 കിലോ ചന്ദന മുട്ടികൾ കൂടി കണ്ടെടുത്തത് .ഇവർക്കായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് ചന്ദനമരങ്ങൾ കണ്ടെത്തിയശേഷം അനുയോജ്യമായ സമയത്ത് വന്ന് മുറിച്ചുകൊണ്ടുപോകുകയാണ് ഇവരുടെ രീതി.