യേശുദാസ് മോഹൻലാലിന്റെ മാനസഗുരുവായതിന് ഒരു കാരണമുണ്ട്, ഗാനഗന്ധർവന്റെ 60ാം പാട്ടുവർഷത്തിന് ഗാനാഞ്‌ജലിയുമായി സൂപ്പർതാരം
മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ പാട്ടിന് നവംബർ 14ന് അറുപത് വർഷം തികയുമ്പോൾ പ്രിയഗാനങ്ങളുമായി ഗാനാഞ്‌ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ. തിരനോട്ടം മുതൽ വില്ലൻ വരെയുള്ള തന്റെ ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങളാണ് മോഹൻലാൽ കാല്പാടുകൾ എന്ന് പേരിട്ട വീഡിയോയിലൂടെ പ്രിയഗായകന് സമർപ്പിച്ചിരിക്കുന്നത്.
തന്റെ മാനസഗുരുവിനുള്ള ആദരമായാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചത്. യേശുദാസിനെ മാനസഗുരുവായി കാണുന്നതിന്റെ കാരണവും മോഹൻലാൽ തുറന്നുപറയുന്നു. യേശുദാസിന്റെ സംഗീതക്കച്ചേരികളുടെ നിരവധി കാസറ്റുകൾ താൻ രഹസ്യമായി കാണാറുണ്ടായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. അദ്ദേഹത്തെപോലെ പാടാനോ അനുകരിക്കാനോ അല്ല. ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങൾ, സ്വരസ്ഥാനങ്ങളിലെ ഉച്ചാരണരീതികൾ , മുഖഭാവങ്ങൾ എല്ലാം കണ്ടു പഠിച്ചു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കച്ചേരി രംഗങ്ങളിൽ അതെനിക്ക് പ്രയോജനപ്പെട്ടു. അതൊക്കെ നന്നായെന്ന് ആളുകൾ പറയുന്നുവെങ്കിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.
നേരത്തെ യേശുദാസിന് ആശംസ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ് മോഹൻലാൽ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്‌ദത്തിൽ ഏകാന്തതയിൽ സ്വർഗം എന്തെന്നറിയുന്നു. മനസിൽ നന്മകൾ നിറയുന്നു. വേദനകൾ മറക്കുകയും തന്റെ എളിയ ജീവിതം അർത്ഥപൂർണമായെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.