ടി.പദ്മനാഭന്റെ പിറന്നാൾ ആഘോഷം പോത്താംകണ്ടത്ത് , കഥയുടെ പദ്‌മരാഗത്തിന് ഇന്ന് 93
കണ്ണൂർ: 1931 ലെ വൃശ്ചികത്തിലെ ഭരണി നക്ഷത്രം. അന്നാണ് മലയാള ചെറുകഥയിലെ ടി.പദ്മനാഭൻ എന്ന നക്ഷത്രം ഉദിച്ചുയർന്നത്. ഇന്ന് 93 തികയുമ്പോഴും ആഘോഷങ്ങളൊന്നുമില്ല. മലയാളത്തിന്റെ പ്രിയ കഥാകാരന് ഒരു സാധാരണ ദിവസം മാത്രം.
ഇത്തവണ ചെറുപുഴ പോത്താംകണ്ടം ആനന്ദഭവനത്തിൽ സംഗീത, നൃത്ത വിരുന്ന് ഒരുക്കിയിട്ടുണ്ട്. കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ നേതൃത്വത്തിൽ മണ്ണാനും മണ്ണാത്തിയും കഥകളിയും അരങ്ങേറും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും.
സമകാലികരായ എഴുത്തുകാരും മറ്റും പിറന്നാൾ വലിയ ആഘോഷമായി കൊണ്ടാടുമ്പോൾ ഇത്രയും ലളിതമായ രീതിയിൽ നടത്തുന്നതിനെ കുറിച്ച് പദ്മനാഭൻ തന്നെ പറയും. അങ്ങനെയൊരു പതിവില്ല. എല്ലാം സാധാരണ പോലെ.എന്റേതാണ് ശരി, ഞാൻ ചെയ്യുന്നതാണ് ശരി എന്ന വാശിയൊന്നുമില്ല. അതു എന്റെ ശക്തിയും ദൗർബല്യവുമാണ്.
നന്ദിയും കടപ്പാടും എല്ലാവരോടുമുണ്ട്. ആരോടും നന്ദികേട് കാണിക്കാറില്ല. അറുപതും എഴുപതും അശീതിയും നവതിയും എല്ലാം വളരെ ലളിതമായി തന്നെയാണ് നടത്തിയിരുന്നത്. ഇതും അങ്ങനെ തന്നെ.