പൊലീസിന് നേരെ പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കിള്ളിപ്പാലത്തെ ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപ്പനസംഘത്തെ പിടികൂടാനെത്തിയ പാെലീസിനുനേരെ പടക്കമെറിഞ്ഞ ശേഷം രക്ഷപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തിരുമല കുന്നപ്പുഴ വലിയകട്ടയ്ക്കാൽ വീട്ടിൽ അച്ചു എന്ന വിളിക്കുന്ന അനന്തുവിനെയാണ് (22) കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 18നാണ് സിറ്റി നാർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമും കരമന പൊലീസും ചേർന്ന് കിള്ളിപ്പാലത്തെ കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും മാരക മയക്കുമരുന്നുമായ എം.ഡി.എം.എയും മൂന്ന് എയർ പിസ്റ്റളുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തത്. ഇതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണമുണ്ടായത്. അന്ന് രണ്ട് പ്രതികളേയും അടുത്ത ദിവസങ്ങളിൽ മറ്റ് രണ്ടുപേരെയും അറസ്റ്ര് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അനന്തുവിനെ നാർക്കോട്ടിക് സെൽ എ.സി.പി. ഷീൻ തറയിൽ, ഫോർട്ട് എ.സി.പി ഷാജി, കരമന എസ്.എച്ച്.ഒ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.