യുവാവിനെ തട്ടികൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: സ്ത്രീയെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ വിഷ്ണുരാജിനെയാണ് (25) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുരാജ് ഭാര്യയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി നിർമ്മിച്ച് നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്യുകയും ഇയാളെ ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
യുവാവിനെ ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മർദ്ദിച്ച സംഘം ഭീഷണിപ്പെടുത്തി പണവും സ്വർണവും വാഹനത്തിന്റെ ആർ.സി ബുക്കും കവർന്നു. സംഭവത്തിന് ശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന വിഷ്ണുരാജിനെ ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ. ജെ. രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേഷ്, സി.പി.ഒമാരായ ബിനു, പ്രഫൽ, സാബു, വിനോദ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്ര് ചെയ്തിരുന്നു. ഒരാളെ ഇനിയും പിടികൂടാനുണ്ട്. പ്രതികൾ പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ വിഷ്ണുരാജിന്റെ റിമാൻഡ് ചെയ്തു.