ഉടമ അറിയാതെ റബർ മരങ്ങൾ വില്പന നടത്തുന്നയാൾ അറസ്റ്റിൽ
മലയിൻകീഴ്: ഉടമസ്ഥനറിയാതെ റബർ മരങ്ങൾ വില്പന നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. പനവൂർ വാഴോട് ആഷ്ന മൻസിലിൽ നാസീമാണ് (44) പിടിയിലായത്. അരുവിക്കര ഇറയംകോട് സ്വദേശി എം. റൈറ്റസിനെ തെറ്റിദ്ധരിപ്പിച്ച് ചാത്തന്നൂരിലുള്ള മറ്രൊരു വ്യക്തിയുടെ റബർ മരങ്ങൾ മൂന്ന് ലക്ഷം രൂപയ്ക്ക് നൽകാമെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. സമാന രീതിയിൽ നാസീമിന്റെ കൂട്ടാളിയായ പനവൂർ വെള്ളാംകുടി സി.സി ഹൗസിൽ നൗഷാദ് (44) റ്റൈറ്റസിൽ രണ്ടുലക്ഷം രൂപ തട്ടിയെടുത്തിരുന്നു. മരം മുറിക്കുന്നതിന് റൈറ്റസ് എത്തിയപ്പോഴാണ് ഉടമ മറ്റൊരാളാണെന്ന് അറിയുന്നത്. തുടർന്നാണ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയത്. നൗഷാദിനെ ഇക്കഴിഞ്ഞ 4ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസീമിനെ തന്ത്രത്തിൽ വിളിച്ചുവരുത്തിയാണ് പൊലീസ് പിടികൂടിയത്. റബർ മരങ്ങൾ വിൽക്കാനുണ്ടെന്ന് ആവശ്യക്കാരെ അറിയിച്ച ശേഷം ഉടമയായും ബ്രോക്കറായും നസീം സമീപിക്കാറുണ്ടെന്നും വലിയമല, നെടുമങ്ങാട്, പേരൂർക്കട, വിളപ്പിൽശാല തുടങ്ങി നിരവധിയിടങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.