കണിച്ചുകുളങ്ങര ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ഇന്ന്
ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് ക്ഷേത്രം വക സ്ഥലത്ത് നിർമ്മിച്ച കണിച്ചുകുളങ്ങര ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ കണിച്ചുകുളങ്ങരയിൽ 21 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ആഘോഷിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും ചിക്കര കുട്ടികൾക്കും താമസ സൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെ 5.75 കോടി രൂപ ചെലവഴിച്ചാണ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്. ശുചി മുറി, പാൻട്രി എന്നിവയോടെ 33 മുറികളും രണ്ട് ഷോപ്പുകളുമാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം മന്ത്റി പി.എ.മുഹമ്മദ് റിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ ധനമന്ത്റി ഡോ. ടി.എം തോമസ് ഐസക്, കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ടൂറിസം ഡയറക്ടർ കൃഷ്ണതേജ മൈലവരപ്പ്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ആർ.നാസർ, ടി.ജെ. ആഞ്ചലോസ്, വി.ജി. മോഹനൻ, സുദർശനാഭായി, സി.സി ഷിബു, ടി.പി വിനോദ്, ടി.എസ് സുഖലാൽ, എസ്. രാധാകൃഷ്ണൻ, ബി. ബൈജു, വി.പി.ചിദംബരൻ, പി.കെ ധനേശൻ എന്നിവർ പങ്കെടുക്കും.