കർമ്മരംഗത്തെ സഫല ശോഭ
ഏത് പ്രതിസന്ധിഘട്ടത്തെയും നേരിടാൻ സഹായിക്കുന്ന ഒരു കവചമായി ബൃഹത്തായൊരു സുഹൃത് വലയത്തെ വാർത്തെടുക്കാൻ കഴിഞ്ഞ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ജി. രമേശൻ കോൺട്രാക്ടർ. കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, എവിടെയും ഉറച്ചുനിൽക്കാനുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം, പരിപക്വമായ ക്ഷമ ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കരാർ വ്യവസായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സാമുദായിക - സാമൂഹ്യ- സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി. വലിയ സ്വപ്നങ്ങൾ കാണുകയും അവ സഫലമാക്കാൻ സാഹസികമായി യത്നിക്കുകയും ചെയ്ത ജി. രമേശൻ കോൺട്രാക്ടർ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. അസന്തുലിതമായ സാമൂഹ്യവ്യവസ്ഥിതിയിൽ വളർന്ന അദ്ദേഹം ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന കോൺട്രാക്ടർ വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഫുഡ് കമ്മിറ്റിയിലെ അംഗമെന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരുന്നു. 1931 മാർച്ച് 21 ന് തിരുവനന്തപുരം ജഗതിയിലെ പുരാതനമായ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ആനയറ കാട്ടിൽ വീട്ടിൽ ദേവകിയായിരുന്നു മാതാവ്. ബിസിനസ് കർമ്മരംഗമാക്കി ഒരു ശരാശരി മനുഷ്യനെപ്പോലെ ഗോവിന്ദൻ തന്റെ കുടുംബജീവിതം ഭദ്രമാക്കി. എന്നാൽ ഗോവിന്ദന്റെ പിതാവ് വേലായുധൻ പേരെടുത്തൊരു ഗവൺമെന്റ് കോൺട്രാക്ടർ ആയിരുന്നു. ആ പാരമ്പര്യത്തിൽ നിന്നാണ് രമേശനും തന്റെ കർമ്മകാണ്ഡം തുടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസം ജഗതി വെർണാക്കുലർ (ഇന്നത്തെ ജഗതി യു.പി.എസ് ) സ്കൂളിൽ നിന്നായിരുന്നു. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. പിൽക്കാലത്ത് സ്വപ്രയത്നംകൊണ്ട് ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിച്ചു. നിരന്തരമായ വായനയിലൂടെ കിട്ടാവുന്നത്ര അറിവ് നേടാൻ എന്നും ശ്രമിച്ചിരുന്നു. ക്ളേശിച്ചും എതിർപ്പുകളോട് എതിരിട്ടും വളർന്നതുകൊണ്ട് അപാരമായ ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. വൻകിട പ്രോജക്ടുകൾ യഥാസമയത്ത് ചെയ്തുതീർത്തതിന് സ്വർണപതക്കം ഉൾപ്പെടെ സർക്കാരിൽനിന്ന് പലവിധ പാരിതോഷികങ്ങളും നേടി. വലിയ നേട്ടങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയുടെയും പ്രാന്തപ്രദേശത്തിന്റെയും മുഖച്ഛായ മാറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇപ്പോൾ രാജധാനി ഗ്രൂപ്പിനുള്ളത്. ഒരു കാലത്ത് അധഃസ്ഥിത വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് ശ്രീപദ്മനാഭന്റെ തിരുസന്നിധിയിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിൽനിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിലാണ് അദ്ദേഹത്തിന്റെ വിപുലമായ സ്ഥാപനങ്ങളുടെ എല്ലാം ആസ്ഥാനം. ചിരപുരാതനമായ വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭഗീരഥി - രാമകൃഷ്ണൻ ദമ്പതികളുടെ ഏക മകൾ ഇന്ദിരാദേവിയാണ് കോൺട്രാക്ടറുടെ പത്നി. ഇൗ ദമ്പതികൾക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരുമാണുള്ളത്. ഇളയമകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ - സാമൂഹിക - സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. ബിജു രമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.
ലേഖകന്റെ ഫോൺ : 9207277773