പ്ളസ് ടു കോഴക്കേസ്: കെ.പി.എ. മജീദിൽ നിന്ന് മൊഴിയെടുത്തു

Tuesday 23 November 2021 12:11 AM IST

കണ്ണൂർ :മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉൾപ്പെട്ട പ്ലസ്ടു കോഴക്കേസിൽ കെ. പി .എ .മജീദ് എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്തു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു.

അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ എം.എൽ.എയായിരുന്ന കെ .എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. അന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മജീദിന് അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറ കോഴ സംബന്ധിച്ച പരാതി നൽകിയിരുന്നു . നേതൃത്വത്തിന്റെ അറിവോടെയാണ് കെ. എം ഷാജി കോഴ വാങ്ങിയതെന്നായിരുന്നു ആക്ഷേപം. പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തോന്ന് നൗഷാദ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് വിജിലൻസ് വിവരം തേടിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കെ .എം ഷാജിയുടെ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചതെന്നാണ് മജീദ് വിജിലൻസിന് മൊഴി നൽകിയത്. തന്നെ ചോദ്യം ചെയ്തില്ലെന്നാണ് മജീദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സൗഹൃദ സന്ദർശനമാണെന്ന് പറഞ്ഞ മജീദ് ,കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

Advertisement
Advertisement