ഗൺമാന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവം: തുമ്പ് കിട്ടാതെ പൊലീസ്

Wednesday 24 November 2021 12:00 AM IST

കായംകുളം : മുൻ നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാൻ രാജേഷിന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരകളും അടങ്ങിയ ബാഗ് കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ല. വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്

ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടശേഷം തിരുവനന്തപുരത്തേക്ക് വരാനായി ഞായറാഴ്ച രാത്രി 11.30 നാണ് രാജേഷ് ബസിൽ കയറിയത്. തിങ്കളാഴ്ച പുലർച്ചെ 3ന് കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിഞ്ഞത്. ഡ്രൈവർക്ക് സമീപം ബാഗ് വെച്ച് രാജേഷ് ഉറങ്ങിപ്പോയിരുന്നു.

ഉടൻ തന്നെ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കായംകുളം ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സി.സി ടിവി ഇല്ലാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് ബസ് വിടുമ്പോൾ 120 യാത്രക്കാർ ഉണ്ടായിരുന്നു. ബസ് കായംകുളത്ത് എത്തിയപ്പോൾ 60 യാത്രക്കാരും ഉണ്ടായിരുന്നു.

മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Advertisement
Advertisement