ജീവിതം നശിപ്പിച്ചു, ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കെതിരെ പീഡന ആരോപണവുമായി യുവതി

Wednesday 24 November 2021 1:15 AM IST

ഹവാന : അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ക്യൂബൻ യുവതി. രണ്ട് പതിറ്റാണ്ട് മുൻപ് തനിക്ക് 16 വയസുള്ളപ്പോൾ മറഡോണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ക്യൂബക്കാരിയായ മേവിസ് അൽവാരസിന്റെ ആരോപണം. മറഡോണ മരിച്ച് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നില്ക്കെയാണ് മുൻ കാമുകി കൂടിയായ യുവതിയുടെ ഗുരുതര ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് അർജന്റീനയിലെ കോടതിയിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അൽവാരസ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മറഡോണയെ ദൈവത്തെപ്പോലെ ആരാധിക്കുന്ന നാട്ടിലേക്കുള്ള വരവ് തന്നെ വല്ലാത്ത മാനസിക സംഘർഷത്തിലാക്കിയെന്നും അൽവാരസ് പറഞ്ഞു. 2001ൽ ലഹരിവിമുക്ത ചികിത്സയ്ക്കായി ക്യൂബയിൽ എത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.

അന്ന് 40 വയസ് പ്രായമുണ്ടായിരുന്ന മറഡോണ 16 വയസുകാരിയായ തന്നെ ഹവാനയിലെ ഒരു ക്ലിനിക്കിൽ വച്ച് ബലാത്സംഗം ചെയ്തു. അതേക്കുറിച്ച് കൂടുതൽ ഓർക്കാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ നിഷ്കളങ്കതയും കൗമാരവുമെല്ലാം മറഡോണ അപഹരിച്ചെന്നും അൽവാരസ് ആരോപിച്ചു. മറഡോണയും ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയും തമ്മിലുള്ള ബന്ധം മൂലം ഇത്ര പ്രായവ്യത്യാസമുണ്ടായിട്ടും മറഡോണയുമായുള്ള ബന്ധത്തിന് കുടുംബം സമ്മതം നല്കിയെന്നും അഞ്ച് വർഷത്തോളം കാലം ഇഷ്ടമല്ലാതിരുന്നിട്ടും മറഡോണയുമായി ബന്ധം തുടരേണ്ടി വന്നുവെന്നും പറഞ്ഞു. 2001ൽ മറഡോണയ്‌ക്കൊപ്പം അർജന്റീനയിലേക്ക് പോയ തന്നെ അവിടെ ഹോട്ടലിൽ ആഴ്ചകളോളം തടഞ്ഞുവച്ചുവെന്നും അവർ ആരോപിച്ചു. മറഡോണയുമായി അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക് കൊടിയ മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അൽവാരസ് അന്ന് മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേർക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസ് കൊടുത്തിട്ടുണ്ട്. ലോകത്തിന്റെ മുഴുവൻ ആരാധ്യപാത്രമായ ഒരു താരം തന്നെ വർഷങ്ങൾക്ക് മുൻപ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന കാര്യം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് അൽവാരസ് കൂട്ടിച്ചേർത്തു. അതേ സമയം മറഡോണയുടെ സഹായികൾ അൽവാരസിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

Advertisement
Advertisement