പീഡനം: യുവാവിന് ആറ് വർഷം തടവും പിഴയും
പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈൽ പരുത്തിവിള വടക്കേവീട്ടിൽ രഞ്ജിത്തിന് (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 6 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽകോഡ് 366 വകുപ്പും പ്രകാരം 3 വർഷം തടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് 8 പ്രകാരം 3 വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2015 ൽ ബസ് കണ്ടക്ടറായിരുന്ന പ്രതി പെൺകുട്ടിയെ ബസിൽ വച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യർത്ഥന നടത്തി പ്രലോഭിപ്പിച്ച് സുഹൃത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ സുഹൃത്തിന്റെ ഭാര്യക്ക് പ്രതി പെൺകുട്ടിയെ ചതിയിൽപ്പെടുത്തിയതാണെന്ന് മനസിലായി. തുടർന്ന് പ്രതിയെയും പെൺകുട്ടിയെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണം നടത്തിയത് അടൂർ ഇൻസ്പെക്ടർ എം.ജി സാബുവാണ്.