ബാങ്കിംഗ് തട്ടിപ്പിലൂടെ 2.5 കോടി കവർന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടിൽ നിന്ന് 2.5 കോടി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ പത്തനാപുരം കമുകിൻചേരി ചിറാശേരി ദീപക് നിവാസിൽ ദീപക് ദിനേശിനെയാണ് (33) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയിലെ അക്കൗണ്ട് മാനേജരായിരുന്ന പ്രതി ജീവനക്കാരുടെ തിരുവനന്തപുരം ബ്രാഞ്ചിലെ സാലറി അക്കൗണ്ടിൽ നിന്ന് പലതവണകളായി തന്റെ അക്കൗണ്ടിലേക്ക് 2.5 കോടി രൂപ മാറ്റുകയായിരുന്നു.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയതോടെ ദീപക് ഒളിവിൽപ്പോയി. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് പേട്ട പൊലീസ് പുനലൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.