എളമരം അടക്കം 12 രാജ്യസഭ എം.പിമാർക്ക് സസ്‌പെൻഷൻ

Tuesday 30 November 2021 12:26 AM IST

ന്യൂഡൽഹി: ആഗസ്റ്റിലെ വർഷകാല സമ്മേളനത്തിൽ ഇൻഷ്വറൻസ് ബിൽ ചർച്ചയ്‌ക്കിടെ മാർഷൽമാരുമായുള്ള കൈയേറ്റത്തിന്റെ പേരിൽ 12 പ്രതിപക്ഷ എം.പിമാരെ നടപ്പു സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. എളമരം കരീം (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), കോൺഗ്രസ് എം.പിമാരായ ഫുലോ ദേവി നേതം, ഛായാ വർമ്മ, റിപുൺ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂൽ എം.പിമാരായ ഡോളാ സെൻ, ശാന്താ ഛേത്രി, ശിവസേനാ എം.പിമാരായ പ്രിയങ്കാ ചതുർവേദി, അനിൽ ദേശായ് എന്നിവർക്കാണ് സസ്‌പെൻഷൻ.

എം.പിമാർ സഭയുടെ മാന്യത കളങ്കപ്പെടുത്തുന്ന വിധത്തിൽ പെരുമാറുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും മാർഷൽമാരെ നീചമായും ക്രൂരമായും ആക്രമിക്കുകയും ചെയ്‌തെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.