മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ, സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

Wednesday 01 December 2021 10:34 PM IST

ആലപ്പുഴ: മലയാളി കന്യാസ്ത്രീയെ ജലന്ധറിലെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജലന്ധർ രൂപതയിലെ സാദിഖ് ഔവർലേഡി ഒഫ് അസംപ്ഷൻ കോൺവെന്റിലെ കന്യാസ്ത്രീയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്സിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 31 വയസായിരുന്നു.

മേരി മേഴ്സി ചൊവ്വാഴ്ച ആത്മഹത്യ ചെയ്തുവെന്നാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സഭാ നേതൃത്വത്തിന്റെ നടപടികളിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോൺ ഔസേഫ് കളക്ടർക്ക് ഇന്ന് പരാതി നൽകി.

നാലുവര്‍ഷമായി മകൾ ഇതേ കോൺവെന്റിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും മരിക്കുന്നതിന്റെ തലേന്നും രാത്രി വിളിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. ഡിസംബർ രണ്ടിന് ജന്മദിനമായിരുന്നെന്നും അതിനെകുറിച്ചെല്ലാം ഒട്ടേറെ സമയം സംസാരിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു.

മരിക്കാനുണ്ടായ സാഹചര്യത്തെകുറിച്ചൊന്നും കോൺവെന്റ് അധികൃതർ ഒന്നും പറയുന്നില്ലെന്നും പോസ്റ്റ്‌മോർട്ടത്തിലടക്കം തങ്ങൾക്ക് സംശയമുണ്ടെന്നും കളക്ടർക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു.

വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി മരണത്തിന് പിന്നിലുള്ള യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വ്യാഴാഴ്ച മൃതദേഹം നാട്ടിലെത്തിക്കും. കർമ്മിലി അമ്മയും മാർട്ടിൻ സഹോദരനുമാണ്.

Advertisement
Advertisement