കാർഡുകളെ കണ്ടവരുണ്ടോ
കോട്ടയം : ക്രിസ്മസ് കാലത്തെ മുഖ്യ ആകർഷണമായിരുന്ന കാർഡുകൾ എവിടെപ്പോയി ? സോഷ്യൽമീഡിയയുടെ അതിപ്രസരത്തിൽ ആശംസാകാർഡുകൾ വാങ്ങാനും അയയ്ക്കാനും ആർക്കും താത്പര്യമില്ല. ക്രിസ്മസ് വിപണിയിൽ നിന്ന് കാർഡുകളും അപ്രത്യക്ഷമാവുകയാണ്.
ഒറ്റ ടാപ്പിലൂടെ അതി സുന്ദരമായ ആശംസാ വീഡിയോകളും ഫോട്ടോകളും കാണാൻ സാധിക്കുന്ന ഈ കാലത്ത് ആശംസ എഴുതി കാർഡ് അയക്കാൻ ന്യൂജനേറഷന് താത്പര്യമില്ല. അതുകൊണ്ട് ഒരുതലമുറയുടെ ബന്ധങ്ങളെ കൂട്ടിയിണക്കിയിരുന്ന കാർഡുകൾ 'ഔട്ട് ഓഫ് ഫാഷൻ' ആയി. ഭൂരിഭാഗം കടകളിലും കാർഡുകളില്ല. ആരും ചോദിച്ച് എത്താറുമില്ല. മക്കൾക്കും സഹോദരങ്ങൾക്കും ആശംസ അറിയിക്കാൻ വേണ്ടി 'മുതിർന്ന പൗരന്മാരിൽ ചിലർ കാർഡ് വാങ്ങാൻ വന്നതൊഴിച്ചാൽ യുവാക്കൾ ആരും തന്നെ കാർഡ് ചോദിക്കാറേയില്ലെന്ന് കഞ്ഞിക്കുഴിയിലെ പിങ്കി ലേഡീസ് സ്റ്റോർ മിനി ഫിലിപ്പ് പറയുന്നു. ' വിറ്റ്‌പോകാൻ സാദ്ധ്യത കുറവായതിനാൽ കാർഡുകൾ വാങ്ങിവച്ചിട്ടില്ലെന്നാണ് കട ഉടമ ജോഷ്വാ പറയുന്നത്.