ഇന്ത്യയിലും ജനിതകമാറ്റം : ഒമിക്രോൺ ബംഗളുരുവിൽ, സ്ഥിരീകരിച്ചത് വിദേശത്ത് പോകാത്ത ബംഗളുരുവിലെ ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും
ന്യൂഡൽഹി:ലോക രാജ്യങ്ങളിൽ ഭീതിപരത്തുന്ന കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു, ബംഗളുരുവിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ബൊമ്മനഹള്ളി സ്വദേശിയായ നാല്പത്തിയാറുകാരനായ ഡോക്ടർക്കും ബംഗളൂരുവിൽ വന്നു തിരിച്ചുപോയ 66 വയസുള്ള ദക്ഷിണാഫ്രിക്കൻ സ്വദേശിക്കുമാണ് രോഗബാധ.
വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടർക്ക് രോഗം ബാധിച്ചത് ഒമിക്രോൺ ഇവിടെത്തന്നെ ഉണ്ടായതിന് തെളിവായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ജിനോമിക്‌സ് കൺസോർഷ്യം നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.അമേരിക്കയിലും ഇന്നലെ റിപ്പോർട്ട് ചെയ്‌തു.
ഡോക്ടറുടെ പ്രൈമറി കോൺടാക്ടിൽ 13 പേർ
നവം. 22ന് കൊവിഡ് പോസിറ്റീവ്
13 പ്രൈമറി കോൺടാക്ടുകളിൽ മൂന്നുപേരും, 205 സെക്കൻഡറി കോൺടാക്ടുകളിൽ രണ്ട് പേരും പോസിറ്റീവായി.ഇവർ ക്വാറന്റൈനിൽ.
സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനയച്ചു
വിദേശി പോയത് ദുബായിലേക്ക്
നവംബർ 20ന് ദക്ഷിണാഫ്രിക്കയിലെ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായി എത്തി.
ഹോട്ടലിൽ താമസം. 22ന് സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു.
23ന് സ്വകാര്യ ലാബിൽ പരിശോധന. റിപ്പോർട്ട് നെഗറ്റിവ്.
24 പ്രൈമറി കോൺടാക്ടുകളും 240 സെക്കൻഡറി കോൺടാക്ടുകളും നെഗറ്റീവ്.
നവംബർ 27ന് ദുബായിലേക്ക് പോയി.
ഉടനടി കടുത്ത നിയന്ത്രണങ്ങളുണ്ടാകില്ല. സ്ഥിതി നിയന്ത്രണ വിധേയമാണ്.
--ഡോ.വി.കെ.പോൾ
ടാസ്‌ക് ഫോഴ്സ് മേധാവി
375
മൊത്തം രോഗികൾ
183
ദക്ഷിണാഫ്രിക്കയിലെ
രോഗികൾ
30
അമേരിക്കയും ഇന്ത്യയും
അടക്കം ഇതുവരെ
ബാധിച്ച രാജ്യങ്ങൾ
ബൂസ്റ്റർ ഡോസിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഒമിക്രോൺ വ്യാപനം തടയാൻ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി. രണ്ട് ഡോസ് എടുത്തവർക്കാണ് ബൂസ്റ്റർ ഡോസ്. ബൂസ്റ്റർ ഡോസ് വേണമെന്ന് കേരളം, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ബൂസ്റ്റർ ഡോസ് ഫലപ്രദമായിരിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെ വാല അവകാശപ്പെട്ടു. ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞർ പ്രത്യേക വാക്സിൻ ഉടൻ കണ്ടെത്തിയേക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുന്നൊരുക്കം ശക്തമാക്കി. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. റിസ്ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധന നിർബന്ധമാണ്. പോസിറ്റീവായാൽ ആശുപത്രിയിൽ പ്രത്യേക വാർഡുകളിലേക്ക് മാറ്റും. -വീണാ ജോർജ്, ആരോഗ്യമന്ത്രി