പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ

Friday 03 December 2021 12:48 PM IST

മുബയ് : പീഡന കേസിൽ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി ബീഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഡിഎന്‍എ ഫലം കോടതിയിലെത്തി ഒരു വർഷം പിന്നിട്ടപ്പോഴാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അനിശ്ചിതമായി ഇനിയും നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നും യുവതി പറഞ്ഞു.കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

ബീഹാറുകാരിയായ യുവതി 2019 ജൂൺ 13നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്നായിരുന്നു പരാതി. തനിക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്.

2019 ജൂലായ് 29 നാണ് ബൈക്കുളയിലെ ആശുപത്രിയിൽ ബിനോയിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറില്‍ സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫലം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റെ മറ്റൊരുമകനായ ബിനീഷ് കോടിയേരി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷിന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

Advertisement
Advertisement