'കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു, ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ' സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്

Sunday 05 December 2021 7:26 AM IST

തിരുവല്ല: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

സന്ദീപിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്നും ഫോൺ സംഭാഷണത്തിൽ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്. കൂടാതെ സന്ദീപും ജിഷ്ണുവുമായി മുൻപും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഡമ്മി പ്രതികളെ അവതരിപ്പിക്കാൻ നീക്കം നടന്നതായും സംഭാഷണത്തിൽ സൂചനയുണ്ട്. ഒരു സ്വകാര്യ ചാനലാണ് ഫോൺ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

ഫോൺ സംഭാഷണം

സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ

വിഷ്ണു: ഞാൻ വീട്ടിലുണ്ട്. ഒരു സീനുണ്ടേ

സുഹൃത്ത്: സീൻ ഞാൻ അറിഞ്ഞു

വിഷ്ണു: അത് നമ്മളാണ് ചെയ്തത്.ആരോടും പറയണ്ട കേട്ടോ

സുഹൃത്ത്; ആ
വിഷ്ണു: ഞാൻ കയറുന്നില്ല. നാല് പേർ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും.
സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?

വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ

സുഹൃത്ത്: സീൻ ആയല്ലോ

വിഷ്ണു: അവൻ ചത്തുപോയി, സീൻ ആയി. ഞാൻ കയറുന്നില്ല. ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്.

കേസിൽ യുവമോർച്ച മുൻ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement
Advertisement