 പുഞ്ചവയലിലെ കല്ലമ്പലങ്ങൾ നശിക്കുന്നു ചരിത്രസ്മാരകങ്ങളാണ്; സംരക്ഷിച്ചുകൂടേ?

Monday 06 December 2021 2:01 AM IST

പനമരം: ദേശീയ സ്മാരകമായ പനമരം പുഞ്ചവയലിനു സമീപമുള്ള കല്ലമ്പലങ്ങളുടെ സംരക്ഷണത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും തികഞ്ഞ അവഗണന. പനമരം-നീർവാരം റോഡരുകിലുള്ള വിഷ്ണുഗുഡിയും പനമരം-നടവയൽ റോഡിനോട് ചേർന്നു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള ജനാർദ്ദനഗുഡിയുമാണ് അവഗണനയിൽപ്പെട്ട് മണ്ണടിയാനൊരുങ്ങുന്നത്. വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട രണ്ടു സ്മാരകങ്ങളും ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ തകർന്നടിയാൻ ഏറെ നാളൊന്നും വേണ്ടി വരില്ലെന്നാണ് ചരിത്രസ്‌നേഹികൾ പറയുന്നത്.


ദേശീയ സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2015 സെപ്തംബറിൽ വിജ്ഞാപനം ചെയ്തതാണ് വിഷ്ണുഗുഡി. ഇതിനു പിന്നാലെ ജനാർദ്ദനഗുഡിയെയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തി കല്ലമ്പലങ്ങൾ സംരക്ഷിക്കാൻ നടപടിയായില്ല. കാലവർഷത്തിൽ തകർന്ന വിഷ്ണുഗുഡിയുടെ ഗോപുരമടക്കമുള്ള ഭാഗങ്ങൾ നാശത്തിന്റെ വക്കിലാണ്. കുത്തുകൊടുത്തു നിറുത്തിയ അവസ്ഥയിലാണ് വിഷ്ണുഗുഡി. ഇവിടെ നിന്നു ഏകേദേശം 700 മീറ്റർ മാറിയാണ് ജനാർദ്ദനഗുഡി. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ വിഷ്ണുഗുഡി സന്ദർശിച്ചിരുന്നു.

ജീർണാവസ്ഥയിലുള്ള കല്ലമ്പലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി ഉടൻ തയാറാക്കുമെന്നു ഉദ്യോഗസ്ഥർ അന്ന് അറിയിച്ചെങ്കിലും കാര്യമായ തുടർനടപടികൾ ഉണ്ടായില്ല.
നാശംനേരിടുന്ന കല്ലമ്പലങ്ങൾ എൻഷ്യന്റ് മോണുമന്റ്സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻസ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാർശ ചെയ്ത് എ.എസ്.ഐ ഡയറക്ടർക്ക് തൃശൂർ സർക്കിൾ ഓഫീസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. രണ്ട് കല്ലമ്പലങ്ങളുടേയും ചരിത്രപരമായ പ്രത്യേകതകൾ, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്.

ചരിത്രന്വേഷകർക്കും വരും തലമുറക്കും കല്ലമ്പലങ്ങളെപ്പറ്റി പഠന വിധേയമാക്കാൻ ഉപയുക്തമാകുന്ന അവശേഷിക്കുന്ന കല്ലമ്പലങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും. ഈ ചരിത്ര സ്മാരകങ്ങൾ വേണ്ടരീതിയിൽ സംരക്ഷിക്കപ്പെടാതെ നശിക്കുന്നതോടെ വരും തലമുറക്ക് നൽകാൻ

ഒന്നും തന്നെ ഉണ്ടാവുകയില്ല.

 വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും

കൽത്തൂണുകളും പാളികളും ഉപയോഗിച്ചു നിർമിച്ചതാണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും. കൊത്തുപണികൾ നിറഞ്ഞതാണ് രണ്ടു കല്ലമ്പലങ്ങളിലേയും ഓരോ തൂണും പാളിയും. വിഷ്ണുഗുഡിയിലെ ശിലാപാളികളിലൊന്നിൽ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാണ് വിഷ്ണു, ജനാർദന ഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്സാല രാജാക്കൻമാരാണ് കല്ലമ്പലങ്ങൾ പണിതത്രേ. ദക്ഷിണ കന്നഡയിൽനിന്ന് വയനാട് വഴി പടിഞ്ഞാറൻ കടൽത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങൾ പണിതതെന്നും പറയപ്പെടുന്നു. മുത്തുകളുടെയും രത്നങ്ങളുടെയും വ്യാപാരത്തിനു പ്രസിദ്ധമായിരുന്നു പുഞ്ചവയലിനോടു ചേർന്നുള്ള ഈ പ്രദേശങ്ങളെന്നു പറയപ്പെടുന്നു.

Advertisement
Advertisement