യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

Thursday 09 December 2021 12:03 AM IST

വിതുര: യുവാവിനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരീ ഭർത്താവടക്കം രണ്ടുപേർ അറസ്റ്റിൽ. പനവൂർ അംബേദകർ ഗ്രാമം കൃപാഭവനിൽ ബിനോമോൻ (32), ആറ്റിങ്ങൽ തോന്നയ്ക്കൽ അറഫാ മൻസിലിൽ അൽസാജ് (29) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. വിതുര കാലങ്കാവ് വിദ്യാഭവനിൽ വിപിനാണ് (30) വെട്ടേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

രണ്ടാംപ്രതിയായ ബിനോമോന്റെ ഭാര്യ വിദ്യയുടെ സഹോദരനാണ് വെട്ടേറ്റ വിപിൻ. കുടുംബപ്രശ്നങ്ങളെ തുടർന്ന് വിദ്യ വിതുരയിലുള്ള സ്വന്തം വീട്ടിലായിരുന്നു താസിച്ചിരുന്നത്. വിദ്യയെ ആക്രമിക്കാനാണ് ബിനോമോൻ സുഹൃത്തായ അൽസാജുമൊത്ത് എത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച വിപിനെ ഇരുവരും ചേർന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

കേസിലെ ഒന്നാംപ്രതിയായ അൽസാജ് നെടുമങ്ങാട്, മംഗലപുരം, കഠിനംകുളം, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐമാരായ വി.എസ്. സുധീഷ്, ബാബുരാജ്, എ.എസ്.ഐ സജു, സി.പി.ഒമാരായ മുഹമ്മദ് അസ്ലംഷാ, സുജിത്, എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Advertisement
Advertisement