ഫുട്ബാളിൽ വിജയാഹ്ളാദം നടത്തിയ യുവാവിനെ വെട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
കൊല്ലം: ഫുട്ബാൾ മത്സരത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ. വടക്കേവിള പുന്തലത്താഴം കൊച്ചുഡീസന്റ് മുക്ക് മുരുകൻ കോവിൽ ക്ഷേത്രത്തിന് സമീപം നേതാജി നഗർ 78 കൈലാത്ര വടക്കതിൽ രമ്യ ഭവനിൽ വിഷ്ണു (27- പന്തളം കണ്ണൻ) ആണ് പിടിയിലായത്. ഒന്നിന് ഉച്ചയ്ക്ക് പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുളള വീട്ടിൽ കോൺക്രീറ്റ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഷിബിലാലിനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തി കത്താൾ ഉപയോഗിച്ച് കാലിൽ വെട്ടുകയായിരുന്നു. സംഭവത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിഷ്ണുവിനെ കൊച്ച് ഡീസന്റ് മുക്കിന് സമീപത്തുനിന്നാണ് പിടികൂടിയത്. ആക്രമണത്തിലുൾപ്പെട്ട അനന്തു കൃഷ്ണൻ നേരത്തെ പിടിയിലായിരുന്നു. കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ സി.പി.ഒ മാരായ പ്രശാന്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.